
മനാമ: തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വേനൽക്കാല ഉച്ചസമയ തൊഴിൽ നിയന്ത്രണം ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
നിയന്ത്രണ കാലയളവിൽ ദിവസവും ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 4 മണിവരെ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നത് പൂർണമായും നിരോധിച്ചിരിക്കുകയാണ്. അതിശക്തമായ ചൂടും ഉയർന്ന ഈർപ്പനിലയും അനുഭവപ്പെടുന്ന വേനൽ മാസങ്ങളിൽ തൊഴിലാളികളെ ഹീറ്റ് സ്ട്രെസ്, സൂര്യാഘാതം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിനും ജോലിസ്ഥല അപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് നടപടി.

പരാതികൾക്കും വിവരങ്ങൾക്കുമായി 17873921 എന്ന ഹെൽപ്ലൈൻ നമ്പർ മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 7 മണി മുതൽ വൈകിട്ട് 4 മണിവരെ സേവനം ലഭ്യമാകും. ഉച്ചസമയ തൊഴിൽ നിയന്ത്രണ കാലയളവിൽ ഇതേ നമ്പറിലേക്ക് വാട്സ്ആപ്പ് മുഖേനയും നിയമലംഘനങ്ങളെക്കുറിച്ചുള്ള പരാതികൾ നൽകാവുന്നതാണ്.
നിയമം ലംഘിക്കുന്നവർക്കെതിരെ മൂന്ന് മാസം വരെ തടവോ, 500 മുതൽ 1,000 ബഹ്റൈൻ ദിനാർ വരെ പിഴയോ, അല്ലെങ്കിൽ ഇതിൽ ഏതെങ്കിലും ഒരു ശിക്ഷയോ ലഭിക്കാം. നിയമലംഘനം ബാധിക്കുന്ന ഓരോ തൊഴിലാളിക്കും പ്രത്യേകം ശിക്ഷ ബാധകമാകുമെന്നും ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് ശിക്ഷ ഇരട്ടിയാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.


