
മനാമ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൃത്രിമ ബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യക്തിഗത ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ ശക്തമായ മുന്നറിയിപ്പുമായി ബഹ്റൈൻ അധികൃതർ.
ബഹ്റൈന്റെ ജനറൽ ഡയറക്ടറേറ്റ് ഫോർ ആന്റി കറപ്ഷൻ, ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി പുറത്തിറക്കിയ അറിയിപ്പിലാണ് നിർണായക നിർദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും യഥാർത്ഥതയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
ഉള്ളടക്കത്തിന്റെ സത്യസന്ധത, പശ്ചാത്തലം, സ്വഭാവം എന്നിവ തെറ്റായി അവതരിപ്പിക്കുന്ന തരത്തിലുള്ള എഡിറ്റിംഗുകൾ, വ്യാജ നിർമാണങ്ങൾ, AI അടിസ്ഥാനത്തിലുള്ള രൂപഭേദങ്ങൾ എന്നിവ നിയമലംഘനമായി കണക്കാക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.
സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഓൺലൈനിൽ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും മുൻപ് കൂടുതൽ ജാഗ്രതയും ഉത്തരവാദിത്തബോധവും പുലർത്തണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് സമൂഹത്തിലും വ്യക്തികളുടെ സ്വകാര്യതയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ ലോകത്ത് AI സാങ്കേതികവിദ്യയുടെ ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ വ്യാജ ഉള്ളടക്കങ്ങൾക്കെതിരെ കർശന നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാനാണ് ബഹ്റൈൻ നീക്കമെന്നാണു വിലയിരുത്തൽ.


