
ടെഹ്റാൻ: പശ്ചിമേഷ്യയിലെ അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതിനുള്ള ഇറാൻ- യു.എസ് സമാധാന ചർച്ച ഉടനെന്ന് റിപ്പോർട്ട്. 60 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കാനും ഈ കാലയളവിൽ ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ഇറാനിയൻ എണ്ണ വിൽപ്പനക്ക് അനുവാദം നൽകാനും ചർച്ചയിൽ ധാരണയിലെത്തിയതായാണ് റിപ്പോർട്ട്. യു.എസ് മാധ്യമമായ ആക്സിയോസ് ആണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
60 ദിവസത്തെ വെടിനിർത്തൽ സമയത്ത്, നിർണായകമായ ഹുർമുസ് കടലിടുക്ക് ടോളുകളില്ലാതെ തുറക്കുമെന്നും കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ കടന്നുപോകൽ അനുവദിക്കുന്നതിനായി ഇറാൻ ജലപാതയിൽ വിന്യസിച്ചിരിക്കുന്ന ഖനികൾ നീക്കം ചെയ്യുമെന്നും ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം യുഎസ് പിൻവലിക്കും. ഇറാനിയൻ എണ്ണ തടസ്സമില്ലാതെ വിൽപ്പന അനുവദിക്കുന്നതിന് ചില ഉപരോധങ്ങൾ ഒഴിവാക്കുകയും ചെയ്യും. ഈ കാലയളവിൽ ഇറാനിയൻ ഫണ്ടുകളുടെ മേലുള്ള ഉപരോധങ്ങൾ യുഎസ് നീക്കുകയും മരവിപ്പിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു ആക്സിയോസ് റിപ്പോർട്ട് ചെയ്തു.
ആണവ നിരായുധീകരണത്തിനും യുറേനിയം സമ്പുഷ്ടീകരണം താൽക്കാലികമായി നിർത്തിവെക്കാനും സമ്പുഷ്ട യുറേനിയം ശേഖരം നീക്കം ചെയ്യാനും ഇറാൻ പ്രതിബദ്ധത കാണിക്കണമെന്നും കരാറിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ നിബന്ധനകൾ ഇറാൻ അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം. എന്നാൽ മറ്റ് കാര്യങ്ങളിൽ ഇരു വിഭാഗവും ഏകദേശ ധാരണയിൽ എത്തിയിട്ടുണ്ട്. ഇരു രാജ്യങ്ങൾക്കും ഇടയിൽ മധ്യസ്ഥ ചർച്ചയ്ക്ക് ചുക്കാൻ പിടിക്കുന്ന പാക് മാർഷൽ അസിം മുനീർ ഇറാനിലെത്തി നേതൃത്വവുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് ചർച്ചയിൽ പുരോഗതിയുണ്ടെന്ന് റിപ്പോർട്ട് പുറത്തുവരുന്നത്.
ഇന്ന് തന്നെ ഇറാനുമായുള്ള കരാർ പ്രഖ്യാപനം സാധ്യമാണെന്ന് ഇന്ത്യയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.
“അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലോകത്തിന് ചില നല്ല വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു,” റൂബിയോ ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ ഏറെ ചെയ്തുവെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
“കരാറിന്റെ അന്തിമ ധാരണകളും വിശദാംശങ്ങളും നിലവിൽ ചർച്ച ചെയ്യുന്നുണ്ട്. ഉടൻ പ്രഖ്യാപിക്കും,” ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി.
ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് കരാറിൽ ഉൾപ്പെടുമെന്നും ട്രംപ് പറഞ്ഞു. യു.എസിന്റെയും ഇറാന്റെയും മറ്റ് വിവിധ രാജ്യങ്ങളുടെയും അന്തിമ തീരുമാനത്തിന് വധേയമായിട്ടായിരിക്കും ഇത് തുറക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തർ, സൗദി അറേബ്യ, യു.എ.ഇ, പാകിസ്താൻ, ജോർദാൻ, ഈജിപ്ത്, തുർക്കി, ബഹ്റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയ ശേഷമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തിയെന്നും ട്രംപ് പറഞ്ഞു.
ഇരുപക്ഷവും തമ്മിലുള്ള സംഭാഷണം സുഗമമാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. യു.എസ്-ഇറാൻ ചർച്ചകൾക്ക് “വളരെ വേഗം” ആതിഥേയത്വം വഹിക്കാൻ ഇസ്ലാമാബാദിന് കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
ചർച്ചകളുടെ പുരോഗതിയിൽ തങ്ങൾ സന്തുഷ്ടരാണെന്നും, ഏത് കരാറും ഹുർമുസ് കടലിടുക്കിലൂടെ സ്വതന്ത്രമായി കടന്നുപോകാൻ സഹായിക്കുമെന്നും തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ പറഞ്ഞു.
ഫെബ്രുവരി 28നാണ് യു.എസും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. പക്ഷേ ഏപ്രിൽ എട്ടിന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. തങ്ങൾക്ക് മേലുള്ള യു.എസിന്റെ നാവിക ഉപരോധം തുടരുന്നതിനാൽ ഹുർമുസ് കടലിടുക്ക് തുറക്കാൻ ഇറാൻ തയ്യാറായിട്ടില്ല.


