
ഗുവാഹത്തി: നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങി അസം. നിയമസഭാ തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായി നടത്താൻ പൂർണ സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്തെ 126 നിയമസഭാ മണ്ഡലങ്ങളിലും ഏപ്രിൽ 9-ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മെയ് 4 നാണ് ഫലപ്രഖ്യാപനം.
അസം ചീഫ് ഇലക്ടറൽ ഓഫീസർ അനുരാഗ് ഗോയലിന്റെ നേതൃത്വത്തിൽ, ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും തങ്ങളുടെ ചുമതലകൾ കൃത്യമായി നിർവഹിക്കുന്നുണ്ടെന്ന് കമ്മീഷൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ക്രമസമാധാനപാലനവും തെരഞ്ഞെടുപ്പ് ചെലവുകളും കർശനമായി നിരീക്ഷിക്കാൻ കേന്ദ്ര നിരീക്ഷകരെ ഇതിനകം നിയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ, സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പരിപാടിയുടെ ഭാഗമായി വോട്ടിംഗ് ശതമാനം വർധിപ്പിക്കാൻ സംസ്ഥാനത്തുടനീളം വിപുലമായ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
നിരീക്ഷണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, കമ്മീഷന്റെ നിർദ്ദേശപ്രകാരം എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 31,486 പ്രധാന പോളിംഗ് സ്റ്റേഷനുകളും 4 സഹായ ബൂത്തുകളും ഉൾപ്പെടെ ആകെ 31,490 പോളിംഗ് സ്റ്റേഷനുകളിലാണ് വെബ്കാസ്റ്റിംഗ് ഉള്ളത്. ഇതുവഴി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്കും, ചീഫ് ഇലക്ടറൽ ഓഫീസർക്കും, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും പോളിംഗ് നടപടികൾ തത്സമയം നിരീക്ഷിക്കാൻ കഴിയും.


