
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പി എ മാധവനുണ്ടായ വാഹനാപകടത്തില്‍ ദുരൂഹതയെന്ന് കുടുബം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മാധവന്റെ മകന് സമീര്‍ എം നായര്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്കി.
മുണ്ടൂരിലെ വീടിന് മുന്നിൽ റോഡ് മുറിച്ചു കടക്കുമ്പോഴാണ് പിഎ മാധവനെ വാഹനം ഇടിച്ച് തെറിപ്പിച്ചത്. മാധവനെ ഇടിച്ചശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. ഫെബ്രുവരി 20നായിരുന്നു അപകടം.
‘അപകടം യാദൃച്ഛിക അപകടമായി തോന്നുന്നില്ല. ചിലരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് അച്ഛന് അമ്മയോട് പറഞ്ഞിരുന്നു. രാഷ്ട്രീയ ഭീഷണിയുണ്ടെന്ന് ഞങ്ങളോടും പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തോട് രാഷ്ട്രീയബന്ധം പുലര്‍ത്തുന്ന ഒരു നേതാവ് അച്ഛന് പ്രസിഡന്റായിരുന്ന മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെ ജീവനക്കാരിയോട് ‘കാര്ന്നോര് കിടക്കും’ എന്ന് പറഞ്ഞിരുന്നു.’
രണ്ടു വര്‍ഷമായി പലതരത്തിലുള്ള ഭീഷണികള്‍ നേരിട്ട വ്യക്തിയാണ്. അപകടം സംഭവിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് സംബന്ധിച്ച് മണലൂര്‍ മണ്ഡലത്തിന്റെ സംഘടന ഉത്തരവാദിത്വം ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മുന്‍ എംഎല്‍എയും ഡിസിസി പ്രസിഡന്റുമായിരുന്ന പി എ മാധവനെ ഇടിച്ച് വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷമാണ് വാഹനം കണ്ടുപിടിച്ചത്. പിടിച്ച ശേഷം നടന്ന പരിശോധനയില്‍ വാഹനം നന്നാക്കാന്‍ ശ്രമിച്ചതായി മനസ്സിലായി.


