
കൊച്ചി : മലയാളി മുഖ്യസൂത്രധാരനായ കെറ്റാമെലോൺ ഡാർക്ക് നെറ്റ് ലഹരി ഇടപാടിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. എഡിസൺ വഴി പതിനായിരത്തിലേറെ പേരിലേക്ക് ലഹരി ഒഴുകിയെത്തിയതായാണ് കണ്ടെത്തൽ. ബെംഗളൂരുവിലേക്കും പൂനെയിലേക്കുമാണ് ഏറ്റവും കൂടുതൽ പാർസലുകൾ അയച്ചത്. ഇടപാടുകാരും ഇടനിലക്കാരും കോഡ് ഭാഷകളിലൂടെയാണ് ആശയവിനിമയം നടത്തുന്നത്. ഇത് കണ്ടെത്തുക ശ്രമകരമെന്നാണ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ റിപ്പോർട്ട്.
അറസ്റ്റിലായ മലയാളി എഡിസനെയും തോമസ് ജോർജിനെയും എൻ സി ബി കസ്റ്റഡിയിൽ വാങ്ങും. എഡിസന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. ജില്ലാ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുന്നത്. എഡിസന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ഇന്ന് മുതൽ സൈബർ വിദഗ്ധരുടെ സാന്നിധ്യത്തിൽ പരിശോധിക്കും. ഡാർക്ക് നെറ്റിലൂടെ കോഡ് ഭാഷകൾ ഉപയോഗിച്ച് നടത്തിയ ലഹരി ഇടപാടിന്റെ ചുരുളഴിക്കുകയാണ് എൻസിബിയുടെ ലക്ഷ്യം. എഡിസന്റെ കുടുംബത്തിന്റെ മൊഴിയും എൻസിബി ഉടൻ എടുക്കും.
