കോട്ടയം: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്.
മകളുടെ ചികിത്സാ ആവശ്യത്തിനെത്തിയതായിരുന്നു ബിന്ദുവും ഭര്‍ത്താവും. കെട്ടിടം തകര്‍ന്നുവീണ് രണ്ടര മണിക്കൂറിനു ശേഷമാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ ബിന്ദുവിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചിരുന്നു. തകര്‍ന്നുവീണ കെട്ടിടത്തിലെ ശുചിമുറിയില്‍ കുളിക്കാന്‍ പോയതായിരുന്നു ബിന്ദുവെന്ന് ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു. ഇവരുടെ മകള്‍ ഇവിടെ ട്രോമാ കെയറില്‍ ചികിത്സയിലാണ്.
ഇന്നു രാവിലെ 11 മണിയോടെയാണ് പതിനാലാം വാര്‍ഡിലെ ശുചിമുറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണത്. മുഖ്യമന്ത്രിയുടെ അവലോകന യോഗം കോട്ടയത്തു നടക്കുമ്പോഴാണ് അപകടം. മന്ത്രിമാരായ വീണാ ജോര്‍ജും വി.എന്‍. വാസവനും മെഡിക്കല്‍ കോളേജിലെത്തി.
ഉപയോഗിക്കാത്ത കെട്ടിത്തിന്റെ ഭാഗമാണ് തകര്‍ന്നതെന്ന് മന്ത്രിമാര്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജന് ഖൊബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അപകടത്തില്‍ വയനാട് മീനങ്ങാടി സ്വദേശി അലീന വിന്‍സന്റിന് (11) പരിക്കേറ്റു. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ നില്‍ക്കാനാണ് അലീന ആശുപത്രിയിലെത്തിയത്. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരന് അമല്‍ പ്രദീപിന് ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു. 10,11,14 വാര്‍ഡുകളിലും പരിസരങ്ങളിലുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഉടന്‍ ഒഴിപ്പിച്ചു.
മെഡിക്കല്‍ കോളേജില്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ആളൊഴിഞ്ഞ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
Trending
- എ.കെ.സി. സി.യുടെ ചർച്ചാ സദസ്സ് “വാർദ്ധക്യം ബാധ്യതയോ.. സാധ്യതയോ..”? ബിഷപ്പ് മാർ. റമിജിയോസ് ഇഞ്ചിനാനിയിൽ ഉദ്ഘാടനം ചെയ്യും
- ബഹ്റൈൻ ജനതയുടെ ഐക്യത്തെയും ദേശസ്നേഹത്തെയും പ്രശംസിച്ച് ഹമദ് രാജാവ്
- റയ്യാൻ മദ്രസ്സ ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി
- പ്രവാസത്തിൻ്റെ മാധുര്യം: CBSE മലയാളം പാഠപുസ്തകത്തിൽ ബഹ്റൈൻ പ്രവാസിയുടെ പാഠവും
- മുഖ്യമന്ത്രി സതീശന്റെ അർധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് വാട്സ്ആപ്പിൽ പ്രചരിപ്പിച്ച 2 പേർക്കെതിരെ കേസെടുത്തു
- ടിക് ടോക്കില്‍ വെല്ലുവിളി; ഷാര്‍ജയില്‍ മലയാളിയെ കുത്തിക്കൊന്നു
- പാലിൽ കലക്കാനും ചമ്മന്തി അരയ്ക്കാനുമായി ഫ്ലാറ്റിനുള്ളിൽ കഞ്ചാവ്കൃഷി ചെയ്ത ഐടി മാനേജർ പിടിയിൽ
- 35 വർഷത്തിന് ശേഷം വീണ്ടും വനിത; ഷാനിമോൾ ഉസ്മാൻ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ

