കോട്ടയം: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണ് സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്.
മകളുടെ ചികിത്സാ ആവശ്യത്തിനെത്തിയതായിരുന്നു ബിന്ദുവും ഭര്‍ത്താവും. കെട്ടിടം തകര്‍ന്നുവീണ് രണ്ടര മണിക്കൂറിനു ശേഷമാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ ബിന്ദുവിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചിരുന്നു. തകര്‍ന്നുവീണ കെട്ടിടത്തിലെ ശുചിമുറിയില്‍ കുളിക്കാന്‍ പോയതായിരുന്നു ബിന്ദുവെന്ന് ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു. ഇവരുടെ മകള്‍ ഇവിടെ ട്രോമാ കെയറില്‍ ചികിത്സയിലാണ്.
ഇന്നു രാവിലെ 11 മണിയോടെയാണ് പതിനാലാം വാര്‍ഡിലെ ശുചിമുറിയുടെ ഒരു ഭാഗം ഇടിഞ്ഞുവീണത്. മുഖ്യമന്ത്രിയുടെ അവലോകന യോഗം കോട്ടയത്തു നടക്കുമ്പോഴാണ് അപകടം. മന്ത്രിമാരായ വീണാ ജോര്‍ജും വി.എന്‍. വാസവനും മെഡിക്കല്‍ കോളേജിലെത്തി.
ഉപയോഗിക്കാത്ത കെട്ടിത്തിന്റെ ഭാഗമാണ് തകര്‍ന്നതെന്ന് മന്ത്രിമാര്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജന് ഖൊബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അപകടത്തില്‍ വയനാട് മീനങ്ങാടി സ്വദേശി അലീന വിന്‍സന്റിന് (11) പരിക്കേറ്റു. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ നില്‍ക്കാനാണ് അലീന ആശുപത്രിയിലെത്തിയത്. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരന് അമല്‍ പ്രദീപിന് ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു. 10,11,14 വാര്‍ഡുകളിലും പരിസരങ്ങളിലുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഉടന്‍ ഒഴിപ്പിച്ചു.
മെഡിക്കല്‍ കോളേജില്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ആളൊഴിഞ്ഞ കെട്ടിടമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
Trending
- ബഹ്റൈനില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ഓപ്പറേഷന് റൂം സജീവം
- അബു സുബ്ഹ് തീരത്തിന് വന്‍ വികസന പദ്ധതി
- ഇറാന്റെ ആക്രമണത്തിനുശേഷം ബഹ്റൈനില്‍ വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് വര്‍ധിക്കുന്നു
- കുവൈത്തിലെ ഭീകരാക്രമണ ഗൂഢാലോചനയെ ബഹ്റൈന്‍ അപലപിച്ചു
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് യഥാർത്ഥത്തിൽ ഉള്ളത്, ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് പൊലീസ് റിപ്പോർട്ട്
- വിഖ്യാത പിന്നണിഗായിക ആശാ ഭോസ്ലേ അന്തരിച്ചു
- കണ്ണൂരിൽ സിപിഎം കണക്കെടുപ്പിൽ ശൈലജയും സുമേഷും പിന്നിൽ; പയ്യന്നൂരിൽ കനത്ത വോട്ട് ചോർച്ച, തളിപ്പറമ്പിൽ നേരിയ ഭൂരിപക്ഷമെന്നും വിലയിരുത്തൽ
- അജു റ്റി. കോശിക്ക് യാത്രയയപ്പ് നല്കി

