
തിരുവനന്തപുരം: ദേശീയപാത 66-ന്റെ നിർമാണത്തിൽ മാത്രമല്ല, റോഡ്സുരക്ഷയിലും വീഴ്ച. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഓരോ 60 കിലോമീറ്ററിനുള്ളിലും ഡ്രൈവർമാർക്ക് വിശ്രമകേന്ദ്രങ്ങൾ നിർമിക്കേണ്ടതുണ്ട്. എന്നാൽ, സംസ്ഥാനത്ത് ഇത് പാലിച്ചിട്ടില്ല. തുടർച്ചയായി വാഹനമോടിക്കുമ്പോൾ ഉറങ്ങിയില്ലെങ്കിൽപ്പോലും ഹൈവേ ഹിപ്നോസിസ്മൂലം മയക്കവും ശ്രദ്ധക്കുറവുമുണ്ടായി അപകടത്തിന് സാധ്യത കൂടുതലാണ്.
വശങ്ങൾ അടച്ചുകെട്ടിയിട്ടുള്ള ദേശീയപാതകളിലെ ആവർത്തന വിരസതയുള്ള കാഴ്ചകൾ ഡ്രൈവർമാരിൽ മടുപ്പുണ്ടാക്കുകയും മയക്കത്തിലേക്ക് നയിക്കുകയും ചെയ്യും. ഒരു മണിക്കൂർ തുടർച്ചയായി വാഹനമോടിക്കുമ്പോൾ പത്തുമിനിറ്റെങ്കിലും വിശ്രമമെടുത്താൽ ഈ പ്രശ്നം ഒഴിവാക്കാം.
സംസ്ഥാനത്ത് ഓരോ 60 കിലോമീറ്ററിലും ടോൾപ്പിരിവുകേന്ദ്രങ്ങൾ വിഭാവനംചെയ്തിട്ടുണ്ടെങ്കിലും വിശ്രമകേന്ദ്രങ്ങളുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. സ്ഥലമേറ്റെടുത്തിട്ടില്ലാത്തതിനാൽ ടോൾ കേന്ദ്രങ്ങളിൽ വിശ്രമകേന്ദ്രങ്ങളുടെ നിർമാണം സാധ്യമല്ല. സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് 100 കിലോമീറ്റർ ഇടവിട്ട് വിശ്രമകേന്ദ്രങ്ങൾ ഒരുക്കാൻ തീരുമാനിച്ചെങ്കിലും അതും നടപ്പായിട്ടില്ല.
കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ വകുപ്പ് 135 പ്രകാരം വിശ്രമകേന്ദ്രങ്ങൾക്ക് ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാരിനും ഉത്തരവാദിത്വമുണ്ട്. ചർച്ചനടന്നെങ്കിലും പുരോഗതിയുണ്ടായിട്ടില്ല. മറ്റുസംസ്ഥാനങ്ങളിൽ 2020-നുശേഷം നിർമിച്ച ഹൈവേകളിൽ വിശ്രമസൗകര്യമുണ്ട്.
ഇതിനായി കാലിക്കറ്റ് സർവകലാശാലയുടെ 1.4 ഹെക്ടർഭൂമി ഹൈവേവിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.ട്രക്ക് പാർക്കിങ്ങിനുവേണ്ടി രണ്ടുസ്ഥലങ്ങളിൽ സ്ഥലമേറ്റെടുക്കാൻ ചർച്ച ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഇതുപോരെന്ന് റോഡ് സുരക്ഷാ വിദഗ്ധർ പറയുന്നു. റോഡ് നിർമാണഘട്ടത്തിലെ സേഫ്റ്റി ഓഡിറ്റിൽ പാർക്കിങ് സൗകര്യം ഒരുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. എന്നാൽ, നിലവിലെ അലൈൻമെന്റിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടില്ല.
