തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോടു ജനങ്ങള്‍ക്കുള്ളതു വീരാരാധനയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. തനിക്കും പലർക്കും പിണറായി മഹാനാണെന്നു പറഞ്ഞ ഇ.പി.ജയരാജൻ, പിണറായിയെ എകെജിയോടും സാമൂഹിക പരിഷ്കർത്താക്കളോടും ഉപമിച്ചു. പിണറായി വിജയനെ വേദിയിലിരുത്തി എം.ടി.വാസുദേവൻ നായർ നടത്തിയ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തതായും ജയരാജൻ കുറ്റപ്പെടുത്തി. ഇടതുപക്ഷ വിരുദ്ധ അപസ്മാരം ബാധിച്ചവരാണു പിന്നിലെന്നായിരുന്നു ജയരാജന്റെ ആരോപണം. എംടി വിമർശിച്ചതു കേന്ദ്ര സർക്കാരിനെയാണെന്നും ഇ.പി. പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണു മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി.വാസുദേവൻ നായർ വിമർശനം നടത്തിയത്.
‘‘രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാർഗമാണ്. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആവാം. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള തുറന്ന അവസരമാണ്. അധികാരമെന്നാല്‍, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള് കുഴിവെട്ടി മൂടി’’– എം.ടി. പറഞ്ഞു.