മനാമ: പരമ്പരാഗത ബഹ്റൈൻ കായിക ഇനങ്ങൾ കോർത്തിണക്കിയുള്ള നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സീസണിന്റെ ആറാമത് പതിപ്പിന് സമാപനമായി. മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യത്തിനുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിന്റെ (എസ്സിവൈഎസ്) ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ സമാപന ചടങ്ങിൽ പങ്കെടുത്തു.
ബഹ്റൈൻ നാഷണൽ മ്യൂസിയത്തിന്റെ ഔട്ട്ഡോർ ഏരിയയിൽ ബഹ്റൈൻ ഇൻഹെറിറ്റഡ് ട്രഡീഷണൽ സ്പോർട്സ് കമ്മിറ്റി (മൗറൂത്ത്) സംഘടിപ്പിച്ച ചടങ്ങിൽ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയും പങ്കെടുത്തു.
വിജയികളായ ടീമിലെ അംഗങ്ങളെ ഷെയ്ഖ് നാസർ ആദരിച്ചു. 30 അടി പൈതൃക വള്ളങ്ങളുടെ, 3,000 മീറ്ററിൽ കൂടുതലുള്ള കിംഗ്സ് കപ്പ് തുഴയൽ മത്സരത്തിനും പരമ്പരാഗത 22 അടി വള്ളങ്ങളുടെ സംയുക്ത ഗൾഫ് മത്സരത്തിനും ഷെയ്ഖ് നാസർ സാക്ഷിയായി. ബഹ്റൈൻ ഇൻഹെറിറ്റഡ് ട്രഡീഷണൽ സ്പോർട്സ് കമ്മിറ്റിയും യുഎഇ ആസ്ഥാനമായുള്ള അൽ ഉദെയ്ദ് മറൈൻ സ്പോർട്സ് ക്ലബ്ബും ചേർന്നാണ് ഇത് സംഘടിപ്പിച്ചത്.
പ്രൊഫഷണലുകൾക്കായുള്ള ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കാതെ ഫ്രീഡൈവിംഗ് മത്സരത്തിലും, 40 വയസ്സിന് മുകളിലുള്ള മത്സരാർത്ഥികൾക്കുള്ള ഓപ്പൺ വാട്ടർ നീന്തൽ ചലഞ്ചിലും അദ്ദേഹം പങ്കെടുത്തു. തുടർന്ന് ഷെയ്ഖ് നാസർ എല്ലാ മത്സരങ്ങളിലെയും വിജയികളെ കിരീടമണിയിച്ചു. കൂടാതെ പങ്കെടുത്ത എല്ലാവരെയും അവർ പ്രദർശിപ്പിച്ച മികച്ച നിലവാരത്തിന് അഭിനന്ദിച്ചു.
പാരമ്പര്യവും പൈതൃകവും സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് എല്ലാ വർഷവും മത്സരം സംഘടിപ്പിക്കുന്നത്. പരമ്പരാഗത വള്ളങ്ങളാണ് മത്സരങ്ങളിൽ അണിനിരന്നത്.