തിരുവനന്തപുരം : സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ ബാങ്ക് തട്ടിപ്പിന് പരിഹാരം കണ്ടെത്താനുള്ള തിരക്കിൽ ആണ് സിപിഎം. കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിൽ പ്രശ്ന പരിഹാരത്തിനായി എകെജി സെന്ററിൽ യോഗം വിളിച്ചിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ.കണ്ണനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പു കേസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാകുന്ന സാഹചര്യത്തിലാണ് യോഗം.
സഹകരണമേഖലയിലെ ക്രമക്കേടുകൾക്കെതിരെ പാർട്ടിയിൽ ഉയരുന്ന എതിർപ്പും സിപിഎം കണക്കിലെടുക്കുന്നു. സിപിഎമ്മിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്താനുള്ള സാധ്യതയുണ്ടെന്നും പാർട്ടി വിലയിരുത്തുന്നു. പണം നഷ്ടപ്പെട്ടവർക്ക് തുക തിരികെ നൽകി സാഹചര്യം ശാന്തമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരള ബാങ്കിൽനിന്ന് 50 കോടിയോളം രൂപ കരുവന്നൂർ തട്ടിപ്പിന് ഇരയായവർക്ക് നൽകാനായി കൈമാറാൻ ആലോചിക്കുന്നുണ്ട്. ഇക്കാര്യം ആലോചനയിലുണ്ടെന്ന് എം.കെ.കണ്ണൻ വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും യോഗത്തിൽ ചർച്ചയാകും.