നോയിഡ: ഇന്ത്യക്കാരൻ സച്ചിൻ മീണയ്ക്കും കാമുകിയായ പാകിസ്ഥാൻ യുവതി സീമ ഹൈദറിനും ജാമ്യം. ‘ഭർത്താവ് ഹിന്ദുവാണ്. അതിനാൽ ഞാനും ഹിന്ദുവാണ്. ഇന്ത്യക്കാരിയായത് പോലെ തോന്നുന്നു.’- എന്നാണ് ജയിൽ മോചിതയായതിന് പിന്നാലെ യുവതി ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞത്. ഗെയിമിംഗ് പ്ലാറ്റ്ഫോമായ പബ്ജിയിലൂടെ പരിചയപ്പെട്ട സീമയും സച്ചിനും പിന്നെ സോഷ്യൽ മീഡിയയിലൂടെ ചാറ്റ് ചെയ്തു തുടങ്ങി. ഒടുവിൽ ഇരുവരും പ്രണയത്തിലായി. കഴിഞ്ഞ ജനുവരിയിലാണ് ഇവർ ആദ്യമായി നേരിൽ കണ്ടത്. നേപ്പാൾ വഴിയായിരുന്നു അന്ന് വന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം തിരിച്ചുപോയി. ഒടുവിൽ മുപ്പതുകാരിയായ യുവതി, ഇരുപത്തിയഞ്ചുകാരനായ സച്ചിനൊപ്പം ജീവിക്കാൻ തീരുമാനിച്ചു.
യുവതിയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഭർത്താവുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും അയാൾ മർദിക്കാറുണ്ടായിരുന്നെന്നും സീമ ആരോപിക്കുന്നു. പാകിസ്ഥാനിലെ തന്റെ സ്ഥലം പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് വിറ്റു. ആപണമുപയോഗിച്ചായിരുന്നു മക്കൾക്കൊപ്പം ഇന്ത്യയിലേക്ക് യാത്ര ചെയ്തത് .സീമയും സച്ചിനും ഗ്രേറ്റർ നോയിഡയിലെ റബുപുര ഏരിയയിലെ ഒരു വാടക വീട്ടിലാണ് ഒരുമിച്ച് താമസിച്ചിരുന്നത്. ഇരുവരും നിയമപരമായി വിവാഹിതരാകാൻ തീരുമാനിച്ചു. നടപടിക്രമങ്ങൾ അന്വേഷിക്കാൻ അഭിഭാഷകനെ സമീപിക്കുകയും ചെയ്തു. പാക് യുവതിയാണെന്ന് മനസിലാക്കിയ അഭിഭാഷകൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് സീമയ്ക്കെതിരെ കേസെടുത്തു. ഈ മാസം ഏഴിന് അറസ്റ്റ് ചെയ്തു. അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകിയതിന് സച്ചിനെതിരെയും കേസെടുക്കുകയായിരുന്നു.