ചിന്നക്കനാൽ (ഇടുക്കി): ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന്റെ ആദ്യപടിയായി മാർച്ച് 29ന് മോക്ക് ഡ്രിൽ നടത്തും. കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായാൽ 30 മുതൽ മയക്കു വെടിവയ്ക്കാനുള്ള നടപടികൾ ആരംഭിക്കും.
അരിക്കൊമ്പൻ നടത്തിയ ആക്രമണങ്ങൾ കോടതിയെ അറിയിക്കുമെന്നും കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഹൈറേഞ്ച് സർക്കിൾ സി.സി.എഫ്.ആർ.എസ് അരുൺ പറഞ്ഞു.
ദൗത്യത്തിന്റെ ഭാഗമായി രണ്ട് കുങ്കി ആനകൾ കൂടി ഇന്ന് ചിന്നക്കനാലിലെത്തും. കോന്നി സുരേന്ദ്രനും കുഞ്ചുവുമാണ് ഇന്ന് എത്തുന്നത്. അരിക്കൊമ്പനെ പിടികൂടുന്നത് താത്കാലികമായി ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ആനയെ മയക്കുവെടി വെക്കുന്നതൊഴികെയുള്ള നടപടികൾ വനം വകുപ്പ് തുടരും.