മോസ്കോ: വാഗ്നർ കൂലിപ്പടയാളി തലവൻ യെവ്ജെനി പ്രിഗോജിൻ റഷ്യയിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. റഷ്യയിൽ തകർന്ന വിമാനത്തിലുണ്ടായിരുന്ന 10 പേരും കൊല്ലപ്പെട്ടതായും പ്രിഗോജിൻ ഒരു ജെറ്റിന്റെ യാത്രക്കാരുടെ പട്ടികയിൽ ഉണ്ടായിരുന്നതായും റഷ്യയുടെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. 10 മൃതദേഹങ്ങളും കണ്ടെടുത്തതായി റഷ്യയുടെ സർക്കാർ വാർത്താ ഏജൻസിയായ ഇന്റർഫാക്സ് അറിയിച്ചു.
പ്രിഗോജിന്റെ സ്വകാര്യ വിമാനം റഷ്യൻ വ്യോമ പ്രതിരോധം വെടിവച്ചിട്ടതായിട്ടാണ് വാഗ്നർ കൂലിപ്പടയാളി ഗ്രൂപ്പുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പറയുന്നത്. വടക്കൻ മോസ്കോയിൽ നിന്ന് സെന്റ് പീറ്റേഴ്സ് ബർഗിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ആ വിമാനാപകടം. എന്നാലിക്കാര്യം ആരും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഏഴ് യാത്രക്കാര്‍ക്ക് ഒപ്പം മൂന്ന് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നെന്നും അതില്‍ ഒരാള്‍ യെവ്ഗെനി പ്രിഗോഷിൻ ആണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യെവ്ഗെനി പ്രിഗോഷിനൊപ്പം വിശ്വസ്ഥനായ ദിമിത്രി ഉട്കിനും കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യെവ്ഗെനി പ്രിഗോഷിന്റെ മരണം റഷ്യ സ്ഥിരീകരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ഒന്നര വര്‍ഷമായി തുടരുന്ന റഷ്യയുടെ യുക്രൈന് യുദ്ധത്തിനിടെ റഷ്യയ്ക്കൊപ്പം യുക്രൈന് അധിനിവേശത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന യെവ്ജെനി പ്രിഗോജിൻ, കഴിഞ്ഞ ജൂണിലാണ് തന്റെ 25,000 ത്തോളം വരുന്ന കൂലിപ്പട്ടാളക്കാരുമായി പ്രിഗോഷിന് മോസ്കോയ്ക്ക് നേരെ പട നയിച്ചത്. പ്രിഗോഷിന്റെ അപ്രതീക്ഷിത പടനീക്കം റഷ്യയെയും എന്തിന് ലോകത്തെ മൊത്തത്തില്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. ഒടുവില്‍ പ്രിഗോഷിനെതിരെ ഒരു തരത്തിലുള്ള നടപടികളും ഉണ്ടാകില്ലെന്ന പുടിന്റെ വാഗ്ദാനത്തെ തുടര്‍ന്നാണ് പ്രിഗോഷിന് റഷ്യയില്‍ നിന്ന് റഷ്യയുടെ മറ്റൊരു സഖ്യകക്ഷി രാഷ്ട്രമായ ബെലാറുസിലേക്ക് പിന്മാറിയത്. തുടര്‍ന്ന് റഷ്യയ്ക്ക് വേണ്ടി ആഫ്രിക്കയിലെ മരുഭൂമികളില്‍ പടനീക്കത്തിലാണെന്ന് പ്രിഗോഷിന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറഞ്ഞിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി പ്രിഗോഷിന്റെ മരണ വാര്‍ത്ത പുറത്ത് വന്നത്.
പ്രിഗോഷിന്റെ മരണവാർത്തയിൽ താൻ ആശ്ചര്യപ്പെടുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.