മനാമ: ബുഡപെസ്റ്റിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്ൾചേസിൽ ചാമ്പ്യനായ ബഹ്റൈൻ താരം വിൻഫ്രെഡ് യാവിക്ക് ഉജ്ജ്വല സ്വീകരണം. ബഹ്റൈൻ അത്ലറ്റിക്സ് അസോസിയേഷൻ (ബി.എ.എ) ആസ്ഥാനത്താണ് സ്വീകരണ ചടങ്ങ് നടന്നത്. ബി.എ.എ സെക്രട്ടറി ജനറൽ ഫാരിസ് അൽ കൂഹേജി, പ്രസിഡന്റ് മുഹമ്മദ് ബിൻ ജലാൽ തുടങ്ങിയവർ പങ്കെടുത്തു.
അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗങ്ങൾ, ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാർ നിറഞ്ഞ സദസ്സ് കരഘോഷത്തോടെയാണ് യാവിയെ സ്വീകരിച്ചത്. തനിക്ക് പ്രോത്സാഹനം തന്ന രാജ്യത്തിനും അസോസിയേഷനും വിൻഫ്രെഡ് യാവി നന്ദി പറഞ്ഞു. ഈ വർഷത്തെ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ബഹ്റൈന്റെ ഏക മെഡലാണ് യാവിയുടേത്. മീറ്റിന്റെ ചരിത്രത്തിൽ രാജ്യത്തിന്റെ എട്ടാമത്തെ സ്വർണവും. ഇതോടെ ബഹ്റൈനെ കായിക ലോകത്തിന്റെ നേട്ടങ്ങളുടെ പട്ടികയിലേക്കെത്തിച്ച താരങ്ങളുടെ നിരയിൽ യാവിയും ഇടം നേടി.
2005ൽ പുരുഷന്മാരുടെ 800 മീറ്ററിലും 1,500 മീറ്ററിലും സ്വർണം നേടിയ റാഷിദ് റംസി, 2007ൽ വനിതകളുടെ 1,500 മീറ്ററിൽ സ്വർണം നേടിയ മറിയം യൂസഫ് ജമാൽ, 2009ൽ പുരുഷന്മാരുടെ 1,500 മീറ്ററിൽ യൂസഫ് സാദ് കമൽ, 1,500 മീറ്ററിൽ വീണ്ടും മറിയം യൂസഫ് ജമാൽ, 2017ൽ റോസ് ചെലിമോ (വനിത മാരത്തൺ), സൽവ ഈദ് നാസർ (വനിതകളുടെ 400 മീറ്റർ) എന്നിവരാണ് ബഹ്റൈനുവേണ്ടി സ്വർണം നേടിയ താരങ്ങൾ.ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 8:54.29 എന്ന ഈ വർഷത്തെ മികച്ച സമയം കുറിച്ചാണ് യാവി വിജയിച്ചത്.