ന്യൂയോർക്ക്: വെർജിൻ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാൻസന്റെ നേതൃത്വത്തിൽ നടന്ന ബഹിരാകാശ യാത്ര വിജയകരം. വെർജിൻ ഗലാക്റ്റിക്കിന്റെ വിഎസ്എസ് യൂണിറ്റി എന്ന റോക്കറ്റ് പ്ലെയിൽ ബഹിരാകാശത്തേയ്ക്ക് പുറപ്പെട്ട ആറംഗ സംഘം ഒരു മണിക്കൂർ കൊണ്ടു യാത്ര പൂർത്തീകരിച്ച് ഭൂമിയിൽ തിരിച്ചെത്തി.
യുഎസിലെ ന്യൂമെക്സിക്കോ സ്പേസ്പോർട്ട് അമേരിക്ക വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 8.10നാണ്, ഇന്ത്യൻ വംശജ ശിരിഷ ബാൻഡ്ല ഉൾപ്പെടുന്ന സംഘം യാത്ര പുറപ്പെട്ടത്. ഒമ്പതു മണിയോടെ ബഹിരാകാശത്ത് എത്തി. ഇന്ത്യൻ സമയം 6.30ന് തുടങ്ങേണ്ട യാത്ര പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വൈകിയത്.
യുഎസിലെ ന്യൂ മെക്സിക്കോയിലുള്ള സ്പേസ്പോർട്ട് അമേരിക്ക വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണു സംഘം യാത്ര തുടങ്ങിയത്. വെർജിൻ ഗലാക്റ്റിക്കിന്റെ സ്പേസ് പ്ലെയിനായ വിഎസ്എസ് യൂണിറ്റിയിലായിരുന്നു സഞ്ചാരം. രണ്ടു പൈലറ്റും നാല് യാത്രക്കാരും ഉൾപ്പെടെ ആറു പേരാണ് സ്പേസ് പ്ലെയിനിൽ ഉണ്ടായിരുന്നത്. ഉന്നത ഉദ്യോഗസ്ഥരായ ഡേവ് മക്കെ, മൈക്കൽ മാസൂച്ചി, ബെഥ് മോസസ്, കോളിൻ ബെനറ്റ്, ആന്ധ്രയിലെ ഗുണ്ടൂരിൽ ജനിച്ച ഇന്ത്യൻ വംശജ ശിരിഷ ബാൻഡ്ല (34) എന്നിവരാണ് ബ്രാൻസനു പുറമേ യാത്രസംഘത്തിലുണ്ടായിരുന്നത്.
യാത്ര വിജയകരമായതോടെ, ഇതോടെ ബഹിരാകാശത്തെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജയായ വനിതയായി ശിരിഷ. കൽപന ചൗളയും സുനിത വില്യംസുമാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചവർ.