തിരുവനന്തപുരം: പരാജയ ഭീതിയിൽ ആയതിനാലാണ് വോട്ടെടുപ്പിന് മുൻപേ സി.പി.എം അക്രമം തുടങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പരസ്യ പ്രചാരണം അവസാനിച്ചതിന് പിന്നാലെ പലയിടത്തും സി.പി.എം ക്രിമിനലുകൾ ബോധപൂർവ്വം അക്രമം നടത്തുകയായിരുന്നു എന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ ആരോപിച്ചു.
കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷിൻ്റെ തലയ്ക്കും നെഞ്ചിലും സി.പി.എം അക്രമികൾ നടത്തിയ കല്ലേറിൽ പരിക്കേറ്റു. നിരവധി കോൺഗ്രസ്-യു.ഡി.എഫ് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. എം.എൽ.എയ്ക്കും പ്രവർത്തകർക്കും എതിരായ ആക്രമണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് കർശന നടപടി സ്വീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
വോട്ടെടുപ്പ് കഴിയുന്നതുവരെ അക്രമം തുടരാനാണ് സാധ്യത. സംസ്ഥാന വ്യാപകമായി പോലീസ് ജാഗ്രത പലിക്കണമെന്നും സി.പി.എമ്മിൻ്റെ അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള ഡ്യൂട്ടികൾക്ക് നിയോഗിക്കപ്പെട്ട ഹോം ഗാർഡുകൾക്ക് വോട്ടുചെയ്യാൻ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി.