ന്യൂഡൽഹി: ഇരുചക്രവാഹനത്തിൽ കുട്ടികളുമായുള്ള യാത്ര ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്ന കർശന നിലപാടുമായി കേന്ദ്രസർക്കാർ. രാജ്യസഭയിലെ സി പി എം അംഗം എളമരം കരീമിന്റെ കത്തിനുള്ള മറുപടിയിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പത്തുവയസിൽ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനത്തിൽ മാതാപിതാക്കൾക്കൊപ്പം യാത്രചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു എളമരം കരീം കത്തുനൽകിയത്.
പന്ത്രണ്ട് വയസിൽ താഴെയുള്ള ഒരാളടക്കം മൂന്നുപേർക്ക് ഇരുചക്രവാഹനത്തിൽ യാത്രചെയ്യാൻ അനുവദിണക്കമെന്ന് നേരത്തേ കേരളവും കേന്ദ്രത്താേട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ കത്തിന് ഇതുവരെ കേന്ദ്രം മറുപടി നൽകിയിട്ടില്ല. ഈ കത്തിൽ തീരുമാനം ഉണ്ടാകുന്നതുവരെ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് പിഴയീടാക്കേണ്ടെന്നായിരുന്നു ഉന്നതതല യോഗ തീരുമാനം. കേന്ദ്രത്തിന്റെ നിലപാട് വ്യക്തമായ സ്ഥിതിക്ക് ഇനി സംസ്ഥാനം എന്ത് തീരുമാനമെടുക്കും എന്നതാണ് അറിയേണ്ടത്.ഇരുചക്രവാഹനത്തിൽ മുതിർന്ന രണ്ടു പേർക്കൊപ്പം ഒരു കുട്ടി കൂടി യാത്ര ചെയ്താൽ പിഴ ഈടാക്കേണ്ടതില്ലെന്ന് ഗതാഗതവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു.ക്യാമറ ഇടപാടിലെ അഴിമതി ആരോപണം വിവാദമായിരിക്കെ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് പിഴയീടാക്കിയാൽ ജനരോഷമുയരുമെന്നു തിരിച്ചറിഞ്ഞായിരുന്നു പിൻവാങ്ങൽ.