ആലപ്പുഴ: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടികളുടെ നഗ്ന വീഡിയോ പകർത്തി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ശക്തികുളങ്ങര കാവനാട് ഐക്യ നഗറിൽ ഹൗസ് നമ്പർ 141 ൽ താമസിക്കുന്ന കൊല്ലം കോർപ്പറേഷൻ 22-ാം വാർഡ് വൈനഗറിൽ ബദരിയ മൻസിലിൽ മുഹമ്മദ് ഹാരിസാണ് (36) കായംകുളം പൊലീസിന്റെ പിടിയിലായത്.
സ്കൂളുകളിലെ അദ്ധ്യാപകരുടെ നമ്പർ തരപ്പെടുത്തി, സിനിമാനിർമ്മാതാവാണെന്നു പറഞ്ഞ് ബ്രോഷർ അയച്ചശേഷം അഭിനയിക്കാൻ താത്പര്യമുള്ള വിദ്യാർത്ഥിനികളുടെ മൊബൈൽ നമ്പർ കൈക്കലാക്കുന്നതാണ് ഇയാളുടെ രീതി. പിന്നീട് പെൺകുട്ടികളുടെ ഫോണിലേക്ക് വിളിക്കുകയും വീഡിയോ കാളിൽ ഒരു രംഗം അഭിനയിച്ചു കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. അതു കഴിയുമ്പോൾ അടുത്ത രംഗം അഭിനയിക്കാൻ ഡ്രസ് മാറാൻ ആവശ്യപ്പെടും. മൊബൈൽ ഫോണിലെ ക്യാമറയ്ക്ക് മുന്നിൽ നിന്ന് ഡ്രസ് മാറിയത് പെൺകുട്ടികൾ അറിയാതെ റെക്കാഡ് ചെയ്യും.
കൂട്ടുകാരികൾക്ക് സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ച് നമ്പർ കൈക്കലാക്കി അവരേയും ഇത്തരത്തിൽ വീഡിയോ കാൾ ചെയ്ത് നഗ്നദൃശ്യങ്ങൾ പകർത്തും. തട്ടിപ്പാണെന്നറിഞ്ഞ് പെൺകുട്ടികൾ വിളിക്കുമ്പോൾ ആരോടെങ്കിലും പറഞ്ഞാൽ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തും. മുമ്പ് പെൺകുട്ടികളുടെ വീഡിയോ റെക്കാഡ് ചെയ്തതിന് നൂറനാട്, കനകക്കുന്ന് പൊലീസ് സ്റ്റേഷനുകളിലും 2020ൽ, പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിന് ഇരവിപുരം പൊലീസ് സ്റ്റേഷനിലും ഇയാളുടെ പേരിൽ കേസുകളുണ്ട്.