മനാമ: ബഹ്റൈനിൽ നിന്ന് ഈ വർഷം ഹജ്ജ് കർമ്മങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാരോടും താമസക്കാരോടും അംഗീകൃത ഹജ്ജ് ഗ്രൂപ്പുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് ബഹ്റൈൻ ഹജ്ജ്, ഉംറ ഉന്നതാധികാര സമിതി നിർദേശിച്ചു. ഫെബ്രുവരി 20 ന് രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാവും.
നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്മെന്റ് കാര്യ മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മൗദയുടെ അധ്യക്ഷതയിൽ ചേർന്ന ഹജ്, ഉംറ കാര്യങ്ങളുടെ ഉന്നത സമിതി യോഗം ഈ വർഷത്തെ ഹജ്ജിന്റെ ഒരുക്കങ്ങളുടെ പുരോഗതി ചർച്ച ചെയ്തു. ബഹ്റൈനിലെ തീർഥാടകരുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണ നടപടിക്രമങ്ങളുടെ വികസനം യോഗം ചർച്ച ചെയ്തു.
ഉംറ സീസണിൽ കിംഗ് ഫഹദ് കോസ്വേയിലൂടെ ബസുകൾ കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനും ബസ് ഗതാഗതം സംഘടിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും ഉംറ ട്രിപ്പുകൾ നടത്തുമ്പോൾ ബന്ധപ്പെട്ട അധികാരികളുമായി നിരന്തര ഏകോപനവും കമ്മിറ്റി ചർച്ച ചെയ്തു. ആഭ്യന്തര മന്ത്രാലയം, കിംഗ് ഫഹദ് കോസ്വേ അതോറിറ്റി, സൗദി അറേബ്യയിലെ അധികാരികൾ എന്നിവരുടെ ശ്രമങ്ങളെയും കമ്മിറ്റി അഭിനന്ദിച്ചു.