ആലപ്പുഴ : മദ്യപിച്ച് ബൈക്ക് ഓടിച്ചതിന്റെ പേരില്‍ പിടിയിലായ യുവാവിനെ സ്റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം മാടവനത്തോപ്പ് പ്രകശ് ബാബുവിന്റെ മകന് അമല്‍ബാബു(29)വിനെയാണ് പുന്നപ്ര പോലീസ് മര്‍ദ്ദിച്ചതായി ആരോപണം ഉയർന്നത്. ലാത്തിയുടെ അടിയേറ്റ അമല്‍ബാബുവിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 31 നാണ് സംഭവം നടന്നത്.
രാത്രി 9.30 ഓടെ സഹോദരിയുമൊത്ത് പുന്നപ്രയിലേക്ക് വണ്ടാനം പടിഞ്ഞാറുള്ള റോഡിലൂടെ ബൈക്കില്‍ പോകുന്നതിനിടെ വാഹനപരിശോധന നടത്തിയിരുന്ന പോലീസ് കൈകാണിച്ചു. എന്നാല്‍ മദ്യപിച്ചിരുന്നതിനാല്‍ നിര്‍ത്താതെ പോയി. സഹോദരിയെ ഭതൃവീട്ടില്‍ വിട്ട് മടങ്ങിവരുമ്പോഴും പോലീസ് കൈകാണിച്ചു. നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ പോലീസ് ലാത്തി എറിഞ്ഞുവീഴ്ത്തി പിടികൂടിയിരുന്നെന്ന് അമല്‍ബാബു പറഞ്ഞു. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച അമല്‍ബാബുവിനെ ലാത്തികൊണ്ട് അടിച്ചു. ബൈക്കില്‍നിന്നുള്ള വീഴ്ചയില്‍ കാലിന്റെ മുട്ടിന് പരിക്കേറ്റിട്ടും ചികിത്സ നല്കാന് പോലീസ് തയ്യാറായില്ലെന്നും അമല്‍ബാബു പറഞ്ഞു. മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ പേരില്‍ കേസെടുത്തതിന് ശേഷം അമല്‍ബാബുവിനെ വിട്ടയച്ചു.
പ്രകാശ്ബാബു സിപിഎം നീര്‍ക്കുന്നം ബി ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. അതുകൊണ്ടുതന്നെ മകന് പോലീസ് മര്‍ദ്ദിച്ച വിവരം പുറത്തുപറയാന്‍ തയ്യാറായില്ല. തിങ്കളാഴ്ച രാവിലെയോടെ കാലിന് വീക്കം ഉണ്ടാവുകയും മത്സ്യത്തൊഴിലാളി കൂടിയായ അമല്‍ബാബുവിന് ജോലിക്ക് പോകാനും കഴിയാതെയായി. തുടര്‍ന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ വാഹന പരിശോധനക്കിടെ രണ്ടാമതും കൈ കാണിച്ച് നിര്‍ത്താതെ അമിതവേഗതയില്‍ ബൈക്ക് ഓടിക്കുന്നതിനിടെ നിയന്ത്രണം തെറ്റി യുവാവ് വീഴുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. വീഴ്ചയിലാണ് യുവാവിന്റെ കാലിന് പരിക്കേറ്റത്. സ്റ്റേഷനില്‍ എത്തിച്ച് കേസെടുത്തതിന് ശേഷം വിട്ടയക്കുകയും ചെയ്തതായി പോലീസ് പറയുന്നത്. സംസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥർ മൂന്നാംമുറ പ്രയോഗിക്കുകയും മോശമായി പെരുമാറുന്നു എന്നുമുള്ള പരാതികൾ വ്യാപകമായതോടെയാണ് പുന്നപ്രയിലെ യുവാവിനേറ്റ മർദ്ദനവും വിവാദമായത്.