മനാമ: ഈ വർഷത്തെ ഗൾഫ് ടൂറിസം തലസ്ഥാനമായി മനാമയെ പ്രഖ്യാപിച്ചതിന്റെ ഭാഗമായി ടൂറിസം, വിനോദപരിപാടികളുടെ കലണ്ടർ ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി പുറത്തിറക്കി.
ടൂറിസം മന്ത്രാലയവും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയും ചേർന്ന് വിപുലമായ പരിപാടികളാണ് ‘റമദാൻ ഇൻ ബഹ്റൈൻ’ എന്ന പേരിൽ സന്ദർശകർക്കായി ഒരുക്കുന്നത്. മനാമ നൈറ്റ്സിന്റെ ഭാഗമായി നാഷനൽ തിയറ്റർ പരിസരത്ത് ഔട്ട്ഡോർ ഫെസ്റ്റിവൽ ആരംഭിച്ചു. റമദാൻ അവസാനം വരെ എല്ലാ ദിവസവും ഭക്ഷണ സ്റ്റാളുകൾ, തത്സമയ സംഗീതം, തുടങ്ങിയവ ഉണ്ടാകും.
ടൂറിസം രംഗത്ത് കുതിച്ചുചാട്ടം ലക്ഷ്യംവെച്ച് നിരവധി ഇന്റർ-ജി.സി.സി ടൂറിസം പാക്കേജുകൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി പറഞ്ഞു. ഈ വർഷം വിപുലമായ പരിപാടികളിലൂടെ ബഹ്റൈനെ ആഗോള ടൂറിസത്തിൽ പ്രധാനപ്പെട്ട സ്ഥാനമായി മാറ്റിത്തീർക്കാനാണ് പദ്ധതിയെന്നും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് സാറാ ബുഹിജ്ജി പറഞ്ഞു.
ബഹ്റൈന്റെ സാംസ്കാരിക വൈവിധ്യം ടൂറിസ്റ്റുകൾക്ക് ആസ്വദിക്കാൻ പറ്റുന്ന വിധത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഡയറക്ടർ ഓഫ് ബിസിനസ് ആൻഡ് ലൈസൻസിങ് മജീദ് അൽ മാജിദ് പറഞ്ഞു. എല്ലാ ദിവസവും രാത്രി എട്ടു മുതൽ പ്രവർത്തനമാരംഭിക്കുകയും പ്രവൃത്തിദിവസങ്ങളിൽ അർധരാത്രി വരെയും, വാരാന്ത്യങ്ങളിൽ പുലർച്ച ഒന്നു വരെയും പരിപാടികൾ ആസ്വദിക്കാൻ കഴിയും.
മനാമയ്ക്ക് പുറമെ മുഹറഖ്, നോർത്തേൺ, സതേൺ മുനിസിപ്പാലിറ്റികളിലും പരിപാടികളുണ്ടാകും. സൂഖ് അൽ ബറാഹ, ബുദയ്യ ബൊട്ടാണിക്കൽ ഗാർഡൻസ്, ബഹ്റൈൻ ഹാർബർ, വിവിധ ഷോപ്പിങ് സെന്ററുകൾ എന്നിവയിലും ‘റമദാൻ ഇൻ ബഹ്റൈനിന്റെ’ ഭാഗമായി പരിപാടികൾ അരങ്ങേറും.