തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറ സ്വദേശിയായ പതിനേഴുകാരന്റെ മരണത്തിൽ ദുരൂഹത. മയക്കുമരുന്ന് നൽകിയെന്നാണ് അമ്മയുടെ പരാതി. പെരുമാതുറ തെരുവിൽ വീട്ടിൽ സുൽഫിക്കറിന്റെയും റജിലയുടെയും മകൻ ഇർഫാൻ (17) ആണ് മരിച്ചത്. ഇർഫാനെ വീട്ടിൽ നിന്ന് ഒരു സുഹൃത്താണ് കൂട്ടിക്കൊണ്ടു പോയത്. ഏഴ് മണിയോടെ ഇർഫാനെ വീടിന് സമീപം ഉപേക്ഷിച്ച് ഒരാൾ കടന്നുകളഞ്ഞു. വീട്ടിലെത്തിയപ്പോൾ ഇർഫാൻ അസ്വസ്ഥത പ്രകടിപ്പിച്ചു. ശക്തമായ ഛർദ്ദിയും ഉണ്ടായിരുന്നു.
ചില സുഹൃത്തുക്കൾ ചേർന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചു എന്ന് ഇർഫാൻ അമ്മയോടു പറഞ്ഞതായി മാതാവ് പറഞ്ഞു. അമ്മ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും രണ്ട് മണിയോടെ നില വഷളായി. മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും ഇർഫാൻ മരിച്ചിരുന്നു. കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.