തിരുവനന്തപുരം: നവകേരള സദസ്സിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസിന്റെ ബോഡി നിർമിച്ചത് കർണാടകയിൽ. ബസിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടരുതെന്നാണു കെഎസ്ആർടിസിക്കു നൽകിയിരിക്കുന്ന നിർദേശം. കർണാടകയിലെ എസ്.എം.കണ്ണപ്പ ഓട്ടമൊബീൽസാണു ബസിന്റെ ബോഡി നിർമിച്ചത്. ഭാരത് ബെൻസിന്റേതാണു ബസിന്റെ ഷാസി. സെപ്റ്റംബറിൽ ബോഡി നിർമാണത്തിനായി ചേസ് കൈമാറി. 43 ലക്ഷം രൂപയാണു ഷാസിയുടെ വില. 12 മീറ്റർ നീളമുള്ള ബസ് ചേസിൽ 21 സീറ്റാണു കപ്പാസിറ്റി. ഒഎഫ് 1624 ആണ് ഷാസി മോഡൽ. ബോഡി നിർമാണത്തിനു ശരാശരി 35 ലക്ഷമാകുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. സൗകര്യങ്ങൾ കൂടുന്നതിന് അനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും. ബസിനായി 1.05 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു.
ഈ മാസം 18 മുതൽ ഡിസംബർ 24 വരെയാണു നവകേരള സദസ്സ്. ഇതിനുശേഷം ബസ് കെഎസ്ആർടിസി ഉപയോഗിക്കും. പ്രത്യേക ബസ് വാങ്ങിയതു സർക്കാരിന്റെ ചെലവു കുറയ്ക്കാനാണെന്നു ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു. ഈ യാത്രയ്ക്ക് 21 കാറുകളും 21 പൈലറ്റ് വാഹനങ്ങളും 21 എസ്കോർട്ട് വാഹനങ്ങളും ഉൾപ്പെടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ ഒന്നര മാസത്തോളം സഞ്ചരിക്കുന്നതിനുള്ള ചെലവ് എത്രയായിരിക്കുമെന്നു മന്ത്രി ചോദിച്ചു. ഇതു കുറയ്ക്കാനാണു ബസ് വാങ്ങുന്നത്. അതിൽ മാധ്യമങ്ങൾ എഴുതിപ്പിടിപ്പിച്ചയത്രയും ആഡംബരങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസ്സിനായി പുതിയ ബസ് വാങ്ങി വിപുലമായ സൗകര്യങ്ങളൊരുക്കാൻ ധനവകുപ്പ് 1.05 കോടി രൂപ അനുവദിച്ചിരുന്നു. ബജറ്റിൽ നീക്കിവച്ച തുകയ്ക്കു പുറമേ അധിക ഫണ്ടായാണ് പണം അനുവദിച്ചത്. ട്രഷറി നിയന്ത്രണം ബസ് വാങ്ങുന്നതിനു ബാധകമല്ലെന്ന് ഉത്തരവിൽ ധനവകുപ്പ് വ്യക്തമാക്കി. 5 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ അനുമതി വേണം. ഇതു മറികടക്കാനാണു ട്രഷറി നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയത്.