
മനാമ: വിപണിയിലെ സ്ഥിരത നിലനിർത്തുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി ബഹ്റൈൻ വ്യവസായ–വാണിജ്യ മന്ത്രാലയം കഴിഞ്ഞ നാല് മാസത്തിനിടെ രാജ്യത്തുടനീളം 3,191 പരിശോധനാ സന്ദർശനങ്ങൾ നടത്തി.
അവശ്യവസ്തുക്കളുടെ ലഭ്യത, വിലയിലെ സുതാര്യത, ന്യായമായ വ്യാപാരരീതികൾ എന്നിവ ഉറപ്പാക്കുന്നതിനായി നടത്തിയ വിപണി നിരീക്ഷണത്തിന്റെ ഭാഗമായാണ് പരിശോധനകൾ. ഭക്ഷ്യവിൽപ്പനശാലകളിൽ 2,156 പരിശോധനകളും ബേക്കറികളിൽ 234 പരിശോധനകളും സെൻട്രൽ മാർക്കറ്റുകളിൽ 98 പരിശോധനകളും മറ്റ് വാണിജ്യ സ്ഥാപനങ്ങളിൽ 703 പരിശോധനകളുമാണ് നടത്തിയത്.
പരിശോധനകളിൽ ആകെ 178 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 176 എണ്ണം ഉൽപ്പന്നങ്ങളുടെ വിലയുമായി ബന്ധപ്പെട്ടവയും രണ്ടെണ്ണം വാണിജ്യ തട്ടിപ്പുമായി ബന്ധപ്പെട്ടവയുമാണ്.
നിയമലംഘനം കണ്ടെത്തിയ 31 സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചു. 21 സ്ഥാപനങ്ങൾക്ക് അന്തിമ മുന്നറിയിപ്പ് നൽകി. എട്ട് സ്ഥാപനങ്ങൾ ഭരണപരമായി അടച്ചുപൂട്ടാൻ ഉത്തരവിട്ടപ്പോൾ, രണ്ട് സ്ഥാപനങ്ങളുടെ കേസുകൾ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഈ കാലയളവിൽ ഉപഭോക്താക്കളിൽനിന്ന് ലഭിച്ച 494 പരാതികളിലും മന്ത്രാലയം അന്വേഷണം നടത്തി ആവശ്യമായ പരിഹാരം ഉറപ്പാക്കി. പരിശോധനാ പ്രവർത്തനങ്ങളിൽ 27 സന്നദ്ധപ്രവർത്തകർ ഏകദേശം 8,939 മണിക്കൂർ സേവനമനുഷ്ഠിച്ചു.
വിലക്കയറ്റം, വാണിജ്യ തട്ടിപ്പ്, അനധികൃത വ്യാപാരരീതികൾ എന്നിവ തടയുന്നതിനായി പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 17111225 എന്ന വാട്സ്ആപ്പ് നമ്പറിലോ inspection@moic.gov.bh എന്ന ഇമെയിലിലോ സർക്കാർ പരാതിപരിഹാര സംവിധാനമായ ‘തവാസുൽ’ വഴിയോ അറിയിക്കാം.


