കണ്ണൂര്: ആലക്കോട് കത്തോലിക്കാ കോൺഗ്രസ് സംഘടിപ്പിച്ച കർഷക റാലിയിൽ തലശ്ശേരി ബിഷപ്പ് നടത്തിയ പ്രസംഗം ദൗർഭാഗ്യകരമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഇത് കുടിയേറ്റക്കാരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നു. റബ്ബറിന് 300 രൂപ തറവില പ്രഖ്യാപിച്ചാൽ ബി.ജെ.പിയെ സഹായിക്കുമെന്നും കേരളത്തിൽ നിന്നും ഒരു എം പി പോലുമില്ലാത്ത ബിജെപിയുടെ ദുഃഖം കുടിയേറ്റ ജനത പരിഹരിക്കുമെന്നും പറഞ്ഞ പ്രസംഗം ന്യൂനപക്ഷ വേട്ടയ്ക്ക് നേതൃത്വം നൽകുന്ന ബി.ജെ.പിയെ നാണംകെട്ട് ന്യായീകരിക്കുന്നതാണ്. ഫെബ്രുവരി 19ന് 79 ക്രിസ്ത്യൻ സംഘടനകളുടെയും 21 ബിഷപ്പുമാരുടെയും നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർമന്തിറിൽ ന്യൂനപക്ഷ സംരക്ഷണ റാലി നടന്നു. സ്വാതന്ത്ര്യാനന്തരം നടന്ന സമാനമായ നാലാമത്തെ സമരമാണിത്. ആലക്കോട്ടെ കർഷക റാലിയിൽ ബിഷപ്പ് നടത്തിയ പ്രസംഗം ആ റാലിയെ അഭിസംബോധന ചെയ്ത വൈദികരുടെ നിലപാടിന് വിരുദ്ധമാണ്.
ഡൽഹിയിലെ ബിഷപ്പുമാർ നടത്തിയ പ്രസംഗങ്ങൾ ബിജെപി സർക്കാരിന്റെ കർഷക വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ വേട്ടയാടൽ തുറന്നുകാട്ടി. കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ കന്യാസ്ത്രീകൾക്കും ക്രിസ്ത്യൻ സഭകൾക്കും ക്രിസ്ത്യാനികൾക്കും നേരെ സംഘപരിവാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ആക്രമണങ്ങൾക്കെതിരെയായിരുന്നു അത്. മോദി ഭരണത്തിന് കീഴിൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ 400 ശതമാനം വർദ്ധിച്ചുവെന്ന ഗുരുതരമായ വെളിപ്പെടുത്തലും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ടിലുണ്ട്.
ഉത്തർപ്രദേശിന് പുറമെ ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും അക്രമങ്ങളുടെ കാര്യത്തിൽ മുൻപന്തിയിലാണ്. ക്രിസ്ത്യാനികൾക്ക് റേഷനും ശ്മശാനവും നിഷേധിക്കപ്പെടുന്ന സംഭവങ്ങൾ, പള്ളികൾക്ക് നേരെയുള്ള ആക്രമണങ്ങൾ, ഘർവാപസിയുടെ പേരിൽ നിർബന്ധിത മതപരിവർത്തനം എന്നിവ ഈ സംസ്ഥാനങ്ങളിൽ തുടർച്ചയായി നടക്കുന്നുണ്ടെന്ന് ബിഷപ്പുമാർ ലോകത്തോട് പറയുന്നു. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ സമുദായങ്ങളിൽ നിന്നുള്ള അഞ്ച് അംഗങ്ങളിൽ ഒരാൾ പോലും ക്രിസ്ത്യാനിയല്ല എന്ന ഞെട്ടിക്കുന്ന വസ്തുതയും അവർ ചൂണ്ടിക്കാണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.