തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ലംഘിക്കുന്ന നടപടികളിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് കത്ത് നൽകി. കേരളപ്പിറവിക്ക് ശേഷം ചർച്ച ചെയ്യുകയും തള്ളുകയും ചെയ്ത അടിയന്തര പ്രമേയങ്ങളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ചെന്നിത്തല സ്പീക്കർ എ.എൻ ഷംസീറിനു കത്ത് നൽകിയത്.
പതിമൂന്നാം കേരള നിയമസഭയിൽ (ഉമ്മൻചാണ്ടി മന്ത്രിസഭ) 237 ദിവസം സഭ ചേർന്നപ്പോൾ ലഭിച്ച 191 അടിയന്തര പ്രമേയ നോട്ടീസുകളിൽ ഏഴെണ്ണത്തിന് മാത്രമാണ് അംഗത്തിന്റെ വാദം കേൾക്കാതെ അനുമതി നിഷേധിച്ചത്. 110 ദിവസം മാത്രം സമ്മേളിച്ച പതിനഞ്ചാം കേരള നിയമസഭയിൽ 11 അടിയന്തര പ്രമേയങ്ങളാണ് സംസാരിക്കാൻ അവസരം നൽകാതെ തള്ളിയെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇതിൽ ആറ് അടിയന്തര പ്രമേയങ്ങൾ എട്ടാം സെഷനിൽ മാത്രം തള്ളി. സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്. ആറ് അടിയന്തര പ്രമേയങ്ങളും രാഷ്ട്രീയ കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് തള്ളിയത്. ഇക്കാര്യത്തിൽ മാനദണ്ഡങ്ങളൊന്നും പാലിക്കാത്തത് സഭയ്ക്ക് നാണക്കേടാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കാനുള്ള എക്സിക്യൂട്ടീവിന്റെ നീക്കത്തിനെതിരെ സ്പീക്കർ ജാഗ്രത പാലിക്കണമെന്നും പ്രതിപക്ഷത്തിന്റെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.