തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് കൈമാറി വിജ്ഞാപനം ഇറക്കിയിട്ടും അനുബന്ധ രേഖകൾ കൈമാറാൻ വൈകിയ മൂന്നു വനിതാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, സെക്ഷൻ ഓഫിസർ, അസിസ്റ്റന്റ് എന്നിവരെയാണ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ആഭ്യന്തര സെക്രട്ടറി ഇവരോട് വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
സിദ്ധാർഥന്റെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് ഈ മാസം 9നാണ് കേസ് സിബിഐയ്ക്ക് വിട്ട് സംസ്ഥാന സർക്കാര് വിജ്ഞാപനം ഇറക്കിയത്. ഒരാഴ്ചയ്ക്കുശേഷം 16നാണ് വിജ്ഞാപനത്തിന്റെ പകർപ്പ് കൊച്ചിയിലെ സിബിഐ ഓഫിസിലേക്ക് അയച്ചത്. സിബിഐ അന്വേഷണം സർക്കാർ വൈകിപ്പിക്കുന്നു എന്ന് സിദ്ധാർഥന്റെ കുടുംബം ആരോപിച്ചതിനു പിന്നാലെ അന്വേഷണത്തിന്റെ വിശദാംശങ്ങൾ അടങ്ങിയ രേഖകൾ സിബിഐക്ക് കൈമാറിയിട്ടില്ലെന്ന വിവരവും പുറത്തുവന്നു. രേഖകൾ ലഭിക്കാത്തതിനാൽ സിബിഐക്ക് അന്വേഷണ വിഷയത്തിൽ തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി.