തിരുവനന്തപുരം: നെടുമങ്ങാട് വിവാഹാഭ്യർത്ഥന നിരസിച്ചതിന് സൂര്യഗായത്രി എന്ന പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അരുൺ കുറ്റക്കാരനാണെന്ന് കോടതി. കേസിൽ നാളെ വിധി പറയും. നെടുമങ്ങാട് കരിപ്പൂർ സ്വദേശിനി സൂര്യ ഗായത്രിയെയാണ് സുഹൃത്ത് അരുൺ കുത്തിക്കൊന്നത്. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്.
ഭിന്നശേഷിക്കാരും നിസ്സഹായരുമായ മാതാപിതാക്കളുടെ മുന്നിൽ വെച്ചാണ് 20 കാരിയായ മകളെ 33 തവണ കുത്തി കൊലപ്പെടുത്തിയത്. അമ്മ വത്സലയ്ക്കും അച്ഛൻ ശിവദാസനുമൊപ്പം സൂര്യഗായത്രി വീടിനുള്ളിൽ ഇരിക്കുകയായിരുന്നു. ശബ്ദം കേട്ട് ഗായത്രിയും അച്ഛൻ ശിവദാസനും പുറത്തിറങ്ങി. പിൻവാതിലിലൂടെ അകത്തുകയറിയ അരുൺ വീടിനുള്ളിൽ ഒളിച്ചു. പിന്നാലെ അകത്ത് കയറിയ സൂര്യയെ അരുൺ കൊലപ്പെടുത്തുകയായിരുന്നു.
തടയാൻ ശ്രമിച്ച പിതാവ് ശിവദാസനെ മർദ്ദിക്കുകയും ചെയ്തു. വീടിന് മുന്നിൽ ഇരിക്കുകയായിരുന്ന ഭിന്നശേഷിക്കാരിയായ അമ്മ മകളെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അരുൺ അമ്മയെയും ആക്രമിച്ചു. സൂര്യഗായത്രി വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്റെ വാദം.