ശ്രീനഗര്‍: ലഡാക്കിനെ സംരക്ഷിക്കണമെന്നും സംസ്ഥാന പദവി അനുവദിക്കണമെന്നുമുള്ള ആവശ്യമുന്നയിച്ച് സാമൂഹിക- പരിസ്ഥിതി പ്രവര്‍ത്തകനായ സോനം വാങ്ചുക് നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു. കഴിഞ്ഞ 21 ദിവമായി നടത്തിവന്ന സമരമാണ് ചൊവ്വാഴ്ച അവസാനിപ്പിച്ചത്. ലഡാക്കിന് ഭരണഘടനാപരമായ സംരക്ഷണവും ജനങ്ങള്‍ക്ക് രാഷ്ട്രീയ അവകാശങ്ങളും ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള തന്റ പോരാട്ടം തുടരുമെന്ന് വാങ്ചുക് പറഞ്ഞു. ‘മൈനസ് 10 ഡിഗ്രി താപനിലയില്‍ 350 പേര് തുറസ്സായ സ്ഥലത്ത് തന്നോടൊപ്പം കിടന്നുറങ്ങി. 5,000 പേര് ഇവിടെ എന്നോടൊപ്പം ഇന്നിവിടെയുണ്ട്. എന്നിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും വന്നിട്ടില്ല’, മാര്‍ച്ച് ആറിന് ആരംഭിച്ച നിരാഹാര സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് സോനം വാങ്ചുകും എക്സില്‍ കുറിച്ചു.
ലഡാക്ക് അനുഭവിക്കുന്ന പാരിസ്ഥിതികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ ബിജെപി നല്കിയ വാഗ്ദാനങ്ങൾ നടപ്പാക്കാത്തത് ചോദ്യം ചെയ്തുകൊണ്ടാായിരുന്നു നിരാഹാര സമരം. ലഡാക്കിലെ പരമ്പരാഗത ഭാഷയായ ബോട്ടി ഭാഷയെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുക, ലഡാക്കിനെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ബിജെപി ഇതുവരെ പാലിച്ചിട്ടില്ലെന്നും വാങ്ചുക് പറയുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വലിയ ഭൂരിപക്ഷത്തില്‍ ബിജെപി വിജയിച്ചിട്ടും ലഡാക്ക് സംരക്ഷിക്കപ്പെടുമെന്ന വാഗ്ദാനം മാത്രം പാലിക്കപ്പെട്ടില്ല. ഇതിനെ കുറിച്ച് വര്‍ഷങ്ങളായി മൗനം തുടരുകയാണ് കേന്ദ്രസര്‍ക്കാര്‍. വാഗ്ദാനത്തെ കുറിച്ച് ഓര്‍മിപ്പിക്കുന്നവരെ ബലം പ്രയോഗിച്ച് അടിച്ചമര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഒരു ജനതയ്ക്ക് നല്കിയ വാഗ്ദാനങ്ങളില്‍ നിന്ന് പോലും അവര്‍ ഇപ്പോള്‍ പിന്‍വാങ്ങുകയാണ്. എന്തുകൊണ്ടാണ് ബിജെപി അവരുടെ ഉറപ്പുകളില്‍ നിന്ന് വ്യതിചലിച്ചത് എന്നറിയില്ല’. മാര്‍ച്ച് 6-ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ സോനം ചൂണ്ടിക്കാട്ടി. സ്റ്റുഡന്റ്സ് എജ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാകിന്റെ (SECMOL) സ്ഥാപക ഡയറക്ടര്‍മാരിലൊരാളായ സോനത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ‘ത്രീ ഇഡിയറ്റ്സ്’ എന്ന ബോളിവുഡ് സിനിമയിലെ ആമിര്‍ ഖാന് അഭിനയിച്ച റാഞ്ചോദാസ് ഷമല്‍ദാസ് ചഞ്ചാദ് എന്ന കഥാപാത്രത്തിന് രൂപം നല്‍കിയത്. ലഡാക്കിലെ വിദ്യാഭ്യാസരീതിയെ ചോദ്യം ചെയ്തുകൊണ്ടാണ് 1988-ല്‍ സോനം SECMOL രൂപീകരിച്ചത്. ലഡാക്കിലെ സര്‍ക്കാര്‍ സ്കൂളുകളെ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുന്ന ഓപ്പറേഷന് ന്യൂ ഹോപ് പദ്ധതിക്ക് ചുക്കാന്‍ പിടിച്ചതും സോനം ആയിരുന്നു.