എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്യവേ തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ച് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരി. ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ഫ്ലൈറ്റിൽ കഴിഞ്ഞ ദിവസം യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവമാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചത്. 15 ദിർഹം (ഏകദേശം 337 രൂപ) കൊടുത്ത് വാങ്ങിയ ബിരിയാണിയുടെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ നിരോധിച്ച പ്ലാസ്റ്റിക്കിലാണ് അവർ ബിരിയാണി വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വെള്ളം ഒഴുകുന്ന ബിരിയാണിയാണ് ദൃശ്യങ്ങളിൽ കാണുന്നത്.എന്നാൽ, അഷ്റഫിനുണ്ടായ ദുരനുഭവത്തിൽ മാപ്പ് പറഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ് ആൻഡ് എയർ ഏഷ്യ ഇന്ത്യ രംഗത്ത് വന്നു. ബുക്കിംഗ് വിവരങ്ങൾ സ്വകാര്യ സന്ദേശമായി അയയ്ക്കാനും പ്രശ്നത്തിന് ഉടൻ പരിഹാരം കാണുമെന്നും എയർ ഇന്ത്യ കമൻഡിലൂടെ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കഴിഞ്ഞ ദിവസം ഷാർജ – കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്ര ചെയ്തു. സൗജന്യമായി നൽകി വന്നിരുന്ന സ്നാക്സ് ഇപ്പോൾ നിർത്തലാക്കി. ഒരുപാട് ഇരട്ടി നിരക്ക് നൽകിയാണ് ടിക്കറ്റ് കിട്ടിയത്. അകത്ത് കയറിയപ്പോൾ നല്ല വിശപ്പുണ്ടായിരുന്നു. എന്നാൽ ഒരു ബിരിയാണി കഴിക്കാം എന്ന് കരുതി ഓർഡർ നൽകി. ചെറിയൊരു പാത്രം ബിരിയാണിക്ക് 15 ദിർഹം ഈടാക്കി. വിശപ്പ് അല്പം മാറുമല്ലോ എന്നാൽ കഴിക്കാമെന്ന് കരുതി പ്ലാസ്റ്റിക്കിന്റെ പാത്രം തുറന്നപ്പോഴല്ലേ ബിരിയാണിയുടെ കോലം കണ്ടത്.
സഹോദരങ്ങളേ .കണ്ട് നോക്കി നിങ്ങൾ പറയൂ .ഇത് ന്യായമോ ..അന്യായമോ …?