തിരുവനന്തപുരം: പട്ടികജാതി ഫണ്ട് തട്ടിപ്പിനെതിരെ കോര്പ്പറേഷന് മുന്നില്‍ യുവമോര്‍ച്ചയുടെ പ്രതിഷേധ ധര്‍ണ്ണ. ഇടത് ഭരണത്തിന്റെ തണലില്‍ സിപിഎമ്മിന്റെ യുവജനസംഘടനയായ ഡിവൈഎഫ്ഐ നേതാക്കളുടെ പട്ടികജാതി ഫണ്ട് തട്ടിപ്പ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുവമോര്‍ച്ച കോര്പ്പറേഷന് കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. കോര്പ്പറേഷന് കൗണ്‍സിലര്‍ തിരുമല അനില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. വരുംനാളിൽ നഗരസഭയേയും സംസ്ഥാന ഭരണകൂടത്തെയും പിടിച്ചുകുലുക്കുന്ന വന്‍ തട്ടിപ്പാണ് പുറത്തുവരാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2015-20 കാലയളവില്‍ തിരുവനന്തപുരം നഗരസഭ ഭരിച്ചിരുന്നത് ഇടതുപക്ഷ സര്‍ക്കാര്‍ നേതൃത്വം നല്കുന്ന ഭരണസമിതിയാണ്. ഈ ഭരണസമിതിയുടെ കീഴില്‍ പട്ടികജാതി വകുപ്പ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തില്‍ പട്ടിക ജാതി ഫീല്‍ഡ് ഓഫീസര്‍മാരുടെ സഹായത്തോടെ സിപിഎമ്മിന്റെ യുവജനസംഘടനാ നേതാക്കന്മാരുടെ പ്രേരണയോടുകൂടി പാവപ്പെട്ട പട്ടികജാതിക്കാരുടെ വീടുകളില്‍ എത്തേണ്ട പണം തട്ടിയെടുക്കുകയായിരുന്നു. പട്ടികജാതിക്കാരുടെ വിവാഹ ധനസഹായത്തിനും വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനമുറി നിര്‍മ്മിക്കുന്നതിനും വേണ്ടി കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ അനുവദിച്ച ഫണ്ടാണ് ഡിവൈഎഫ് നേതാക്കള്‍ തട്ടിയെടുത്തത്. സിപിഎമ്മിന്റെ യുവജനസംഘടനാ നേതാക്കളുടെ 40 ഓളം അക്കൗണ്ടുകളിലേക്കാണ് പണം പോയിരിക്കുന്നത്.
കൊതുകുനിവാരണത്തില്‍ തിരുവനന്തപുരം കോര്പ്പറേഷന് ഒന്നാം സ്ഥാനത്തെത്തി എന്ന് കൊട്ടിഘോഷിച്ചതിന്റെ അടുത്ത ദിവസമാണ് തലസ്ഥാനത്തെ നഗരസഭാ പരിധിയില്‍ കേരളത്തില്‍ ആദ്യമായി സിക്ക വൈറസ് കണ്ടെത്തിയത്. നഗരത്തിലെ ജനങ്ങളെ സംരക്ഷിക്കുന്നതിലേക്കായി ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയാണ് മാലിന്യ സംസ്കാരണത്തിന് വേണ്ടി കോര്‍പ്പറേഷന്റെ നീക്കിയിരുപ്പ്. തട്ടിപ്പിന്റെ അഴിമതിയുടെയും ഭരണസമിതിയായി കോര്പ്പറേഷന് ഭരണം മാറിക്കഴിഞ്ഞു. മാലിന്യ സംസ്കരണത്തിലും കൊതു നിവാരണത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും നഗരസഭ സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത്ത് അധ്യക്ഷത വഹിച്ചു. യുവമോർച്ച നേതാക്കളായ ചന്ദ്രകിരൺ, പാപ്പനംകോട് നന്ദു, പൂജപ്പുര ശ്രീജിത്ത്,അഭിജിത്, അനൂപ്, ശ്രീജിത്ത്, വലിയവിള ആനന്ദ്, രാമേശ്വരം ഹരി, ആശാനാഥ്, ചുണ്ടിക്കൽ ഹരി, മാണിനാട് സജി, അനന്ദു വിജയ്, വിപിൻകുമാർ, നന്ദ ഭാർഗവൻ തുടങ്ങിയവർ നേതൃത്വം നൽകി.