സംസ്കൃതി ബഹ്റൈൻ, ബഹ്റിനിലെ വിവിധ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് യോഗ ദിനം ആഘോഷിച്ചു. ഇന്റർനാഷണൽ ഡേ ഓഫ് യോഗ ദിവസമായ 21 ജൂൺ, ഈ വർഷം ഗൾഫ് പ്രവാസികൾക്ക് പ്രവർത്തന ദിവസമായായിരുന്നതിനാൽ അതിനടുത്തു വന്ന ഒഴിവുദിനമായ 26 ജൂൺ വെള്ളിയാഴ്ച ഓൺലൈൻ മാധ്യമത്തിലൂടെ യോഗ ദിനാഘോഷം സംഘടിപ്പിക്കുമായായിരുന്നു. ഇന്ത്യ ഫൌണ്ടേഷൻ ബോർഡ് ഓഫ് ഗവർണർമാരിൽ ഒരാളും, ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയുമായ ശ്രീ. റാം മാധവ്, വിശിഷ്ടാതിഥി ആയിരുന്നു.
പരിപാടിയുടെ ഭാഗമാകാൻ എത്തിയ ജാതി, മത, ലിംഗ, രാഷ്ട്രീയ ഭേദമെന്യേയുള്ള 500-ൽ പരം ആൾക്കാരെ അഭിസംബോധന ചെയ്ത് യോഗയുടെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം വിശദമായി സംസാരിക്കുകയുണ്ടായി. ലോകത്തിന് ഭാരതം നിൽകിയ അമൂല്യ സംഭാവനയാണ് യോഗ. അത് പരിതഃസ്ഥിതിയുമായി ഇണങ്ങി ജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. അമ്മയെപ്പോലെ പരിപാലിക്കേണ്ട പ്രകൃതിയെപ്പറ്റി ചിന്തിക്കാതെ അതിനെതിരായി ജീവിക്കുമ്പോഴാണ് കൊറോണ പോലെയുള്ള മഹാവ്യാധികളെ നാം നേരിടേണ്ടിവരുന്നത്. ഇന്ന് പലരും ശരീര പുഷ്ടിക്ക് വർക്ക്-ഔട്ട് ചെയ്യുന്നതിൽ വളരെ തല്പരരാണെന്നും, എന്നാൽ യോഗ വർക്ക്-ഔട്ട് അല്ല വർക്ക്-ഇൻ ആണെന്നും അത് ശരീര പുഷ്ടിക്ക് മാത്രമല്ല മനസ്സിനും, ചിന്തകൾക്കും പുഷ്ടി നൽകുകയും, അതീലൂടെ ലോകം മുഴുവൻ ഒരു കുടുംബമായി നമ്മുക്ക് കാണാൻ സാധിക്കുകയും ചെയ്യും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആയതിനാൽ എല്ലാവരും യോഗ നിത്യ ജീവിതത്തിന്റെ ഭാഗമാക്കാൻ ആഹ്വാനം ചെയ്തു.
ഇന്ന് ലോകം അംഗീകരിച്ചുകൊണ്ടിരിക്കുന്ന ‘നമസ്തേ’ എന്ന അഭിസംബോധന രീതി നമ്മൾ ഭാരതീയർ അനേകായിരം വർഷങ്ങൾക്ക് മുൻപ്മുതൽ പിൻതുടരുന്ന നമ്മുടെ മാത്രം സംസ്കാരമാണ് എന്നതും അദ്ദേഹം ഓർമ്മിപ്പിക്കുകയുണ്ടായി.
യോഗ പരിശീലകൻ ശ്രീ. രുദ്രേഷ് കുമാർ സിംഗ് മഹാരാഷ്ട്രയിൽ നിന്ന് ചേരുകയും ചില യോഗാഭ്യാസരീതികൾ പരിപാടിയിലുണ്ടായിരുന്നവർക്ക് പകർന്നു നൽകുകയും ചെയ്തു. എല്ലാവർഷവും ഒരു സ്ഥലത്ത് ഒത്തുകൂടി ആഘോഷിച്ചിരുന്ന യോഗ ദിനം ഈ വർഷം കോവിഡ് കാരണം ഓൺലൈനിൽ ആക്കുകയായിരുന്നു. എന്നിട്ടും ഈ പരിപാടി വൻ വിജയമായത് ഇന്നത്തെ മാറിയ ജീവിതരീതിയിൽ യോഗക്കുള്ള പ്രാധാന്യവും, സ്വീകാര്യതയുമാണ് വിളിച്ചോതുന്നത്.
സംസ്കൃതി ബഹ്റൈൻ പ്രസിഡന്റ് സുരേഷ് ബാബു, ജനറൽ സെക്രട്ടറി പ്രവീൺ നായർ, ഈവന്റ് കോഓർഡിനേറ്റർ ഓം പ്രകാശ് ശർമ്മ, ജോയിന്റ് കോഓർഡിനേറ്റർമാരായ പങ്കജ് മാലിക്, അനിൽ പിള്ള എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.