സന്നിധാനം: 41 ദിവസത്തെ മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമലയിൽ ഇന്ന് മണ്ഡലപൂജ നടക്കും. പകൽ 11:50നും ഉച്ചയ്ക്ക് 1:15 നുമിടയ്ക്കുള്ള മീനം രാശി മുഹുർത്തത്തിലാണ് സന്നിധാനത്ത് മണ്ഡലപൂജ നടക്കുക. മണ്ഡലകാല തീർത്ഥാടനം പൂർത്തിയാക്കി ശബരിമലനട ഇന്ന് രാത്രി 10ന് അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് വൈകിട്ട് അഞ്ചിന് വീണ്ടും നടതുറക്കും.
പകൽ 11:50നും ഉച്ചയ്ക്ക് 1:15 നുമിടയ്ക്കുള്ള മീനം രാശി മുഹുർത്തത്തിലാണ് സന്നിധാനത്ത് മണ്ഡലപൂജ നടക്കുക. ക്ഷേത്രം തന്ത്രിയുടെയും മേൽശാന്തിയുടെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. പുലർച്ചെ നാലിന് നടതുറന്ന ശേഷം 10 മണിയോടെ നെയ്യഭിഷേകം അടക്കമുള്ള നിത്യപൂജകൾ അവസാനിക്കും.
പ്രത്യേകം പൂജിച്ച കലശങ്ങള്‍ ആടിയശേഷം കളഭാഭിഷേകത്തിന് ഒടുവില്‍ തങ്കഅങ്കിചാർത്തിയുള്ള പൂജ പൂർത്തിയാകുന്നതോടെ മണ്ഡലപൂജ അവസാനിക്കും. അതേസമയം, തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന ഇന്നും തുടരും. സന്നിധാനത്ത് മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട തങ്കയങ്കി രഥഘോഷയാത്രയ്ക്ക് ജില്ലയിലെ എഴുപതോളം കേന്ദ്രങ്ങളിൽ വൻ സ്വീകരണമാണ് ലഭിച്ചത്. വെള്ളിയാഴ്ച രാത്രി ളാഹ സത്രത്തില്‍ തങ്ങിയശേഷം ശനിയാഴ്ച പുലര്‍ച്ചയാണ് പമ്പയിലേക്ക് പുറപ്പെട്ടത്. ഉച്ചയ്ക്ക് 1.30 ന് പമ്പയിലെത്തിയ തങ്കയങ്കി ഘോഷയാത്രയ്ക്ക് അയ്യപ്പ സേവാ സംഘം പ്രവർത്തകരും ദേവസ്വം ബോർഡ് അധികൃതരും ആചാരപരമായ സ്വീകരണമാണ് നൽകിയത്.
ശേഷം വൈകിട്ട് മൂന്നുവരെ പമ്പ ഗണപതി കോവിലിൽ ഭക്തർക്ക് ദർശനത്തിന് വച്ചിരുന്നു. മൂന്നിന് പമ്പയിൽ നിന്ന് തിരിച്ച ഘോഷയാത്ര വൈകിട്ട് അഞ്ചോടെ ശരംകുത്തിയിൽ എത്തിച്ചേർന്നു. ശരംകുത്തിയിൽ ദേവസ്വം ബോർഡ് അധികൃതരും പൊലീസും അയ്യപ്പസേവാസംഘം പ്രവർത്തകരും തിരുവാഭരണ പേടകം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.
സോപാനത്ത് എത്തിച്ച തിരുവാഭരണ പേടകം അടങ്ങിയ തങ്കയങ്കി തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എന്‍.പരമേശ്വരന് നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടന്നു. നിരവധി അയ്യപ്പഭക്തരാണ് ശനിയാഴ്ച വൈകിട്ട് നടന്ന തങ്കയങ്കിചാർത്തിയുള്ള ദീപാരാധനയിൽ പങ്കെടുത്ത് ദർശന സുകൃതം നുകർന്നത്.
ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനും ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം.അനന്തഗോപനും ചടങ്ങുകളിൽ പങ്കെടുത്തു. മണ്ഡലകാല ഉത്സവത്തിൻ്റെ സമാപനം ദിവസം കണക്കിലെടുത്ത് ശബരിമലയിൽ പൊലീസ് സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ തങ്കം കൊണ്ട് നിര്‍മിച്ച് നടയ്ക്കുവെച്ച 435 പവന് തൂക്കമുള്ള ആഭരണങ്ങളാണ് തിരുവാഭരണ പേടകത്തിനുള്ളിലെ തങ്കയങ്കി.
അതേസമയം, ശബരിമലയിൽ നടവരവ് 78.93 കോടി രൂപയായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ശബരിമലയിൽ വരുമാനം 8.39 കോടി രൂപ മാത്രമായിരുന്നു. ഈ സീസണിൽ ഇതുവരെ 10.35 ലക്ഷം ഭക്തർ ദർശനം നടത്തിയതായും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. മണ്ഡലകാല തീർഥാടനം പരാതിരഹിതമായി പൂർത്തിയാക്കാൻ കഴിഞ്ഞതായും ബോർഡ് പ്രസിഡന്റ് എം. അനന്തഗോപൻ പറഞ്ഞു.