ബീജിംഗ്: യുക്രെയ്ന് മേൽ അധിനിവേശം നടത്തുന്ന റഷ്യയ്ക്ക് സഹായം ചെയ്യുന്നത് നിർത്തി ചൈന. വിമാനങ്ങൾക്കായുള്ള ഭാഗങ്ങൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യാനുള്ള ആവശ്യമാണ് റഷ്യ ഉന്നയിച്ചത്. ഇതിനിടയിൽ അന്താരാഷ്ട്ര ഉപരോധം കടുക്കുന്നത് മനസ്സിലാക്കിയാണ് ചൈന മനസ്സുമാറ്റിയത്. ബോയിംഗ് വിമാനങ്ങൾ ഉപയോഗിക്കുന്ന റഷ്യയ്ക്ക് അടിയന്തിരമായി വേണ്ട സാധനങ്ങൾക്കായി ഇന്ത്യയേയും തുർക്കിയേയും സമീപിക്കാൻ പുടിൻ ഒരുങ്ങുകയാണ്.
റഷ്യയുടെ വിമാനഗതാഗത മേഖലയിൽ പ്രവർത്തിക്കുന്നത് റോസാവിയാറ്റ്സിയ എന്ന കമ്പനിയാണ്. അടിയന്തിരമായി ചെയ്യേണ്ട അറ്റകുറ്റപ്പണികൾക്കടക്കമുള്ള സാധനങ്ങളാണ് കമ്പനി ആവശ്യപ്പെട്ടത്. വിമാനങ്ങളുടെ വിവിധ ഭാഗങ്ങൾ ചൈനയിൽ നിന്നാണ് പരമാവധി ലഭിച്ചിരുന്നത്. ബോയിംഗും എയർബസ്സും നേരിട്ട് നൽകേണ്ട സാധനങ്ങൾ ചൈന വഴി ലഭിക്കുമെന്നായിരുന്നു സൂചന. ഇതാണ് നിലവിൽ മുടങ്ങിയിരിക്കുന്നത്.
റഷ്യയുടെ ഔദ്യോഗിക വിമാന സർവ്വീസായ എയ്റോ ഫ്ലോട്ട് യുക്രെയ്ൻ അധിനിവേശത്തെ തുടർന്നുള്ള അന്താരാഷ്ട്ര ഉപരോധങ്ങളാൽ നിർത്തിവച്ചിരിക്കുകയാണ്. സുഹൃദ് രാജ്യമായ ബെലാറൂസിലേക്കുള്ള സേവനവും താൽക്കാലികമായി നിർത്തി. അന്താരാഷ്ട്ര ഉപരോധങ്ങൾ ഒരോ ദിവസവും വർദ്ധിക്കുന്നതിന് തിരിച്ചടിയായി റഷ്യ നിർമ്മിച്ചിരുന്ന ഡ്രോണുകളും വിമാനങ്ങളും മറ്റ് പ്രതിരോധ സാമഗ്രികളും വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതും നിർത്തിലാക്കി.