ന്യൂ ഡൽഹി: സംസ്ഥാന കോൺഗ്രസിലെ പൊട്ടിത്തെറിയിൽ താൽക്കാലിക ആശ്വാസമായി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ. അതേസമയം, പുനഃസംഘടനയ്ക്കുള്ള സ്ക്രീനിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ ആരൊക്കെയെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.
റായ്പൂർ പ്ലീനറിക്കിടെയാണ് കേരളത്തിലെ നേതാക്കൾ തമ്മിലടി ആരംഭിച്ചത്. കെ.പി.സി.സി നേതൃത്വത്തിനെതിരായ പരസ്യപ്രസ്താവനയും തുടർന്നുണ്ടായ അച്ചടക്കനടപടികളും തിരിച്ചടിക്ക് കാരണമായി. കാര്യങ്ങൾ കൈവിട്ടുപോകാനിരിക്കെയാണ് എ.ഐ.സി.സി നേതൃത്വം ഇടപെട്ടത്. സംഘടനയുടെ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മുൻകൈയെടുത്ത് ചര്‍ച്ച നടത്തിയതോടെ അഭിപ്രായവ്യത്യാസത്തിലായിരുന്ന നേതാക്കളെല്ലാം വഴങ്ങി. പാർട്ടി പുനഃസംഘടനയടക്കം എല്ലാം ഭംഗിയായി നടക്കുന്നുവെന്നാണ് എം കെ രാഘവന്റെ ഇന്നത്തെ പ്രതികരണം.
പ്രശ്നങ്ങളില്ലെന്ന് പറയുമ്പോഴും പുതുതായി രൂപീകരിക്കുന്ന സ്ക്രീനിംഗ് കമ്മിറ്റിയിൽ ആരൊക്കെയുണ്ടാകുമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. ഡി.സി.സി ഭാരവാഹികളെ തീരുമാനിക്കാനുള്ള മുഴുവൻ പട്ടികയും ജില്ലാതല സമിതികൾ നൽകിയിട്ടില്ല. 35 ഭാരവാഹികൾ ആവശ്യമുള്ളിടത്ത് 50 ലധികം പേരുടെ പട്ടികയും നൽകി. ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒന്ന് മുതൽ അഞ്ച് വരെ പേരുകൾ ഉണ്ട്. ഈ പട്ടികയ്ക്ക് അന്തിമരൂപം നൽകാനാണ് സ്ക്രീനിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. അതേസമയം, വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം വിപുലമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി നേതാക്കളെല്ലാം തിരക്കിലായതിനാൽ പുനഃസംഘടന വീണ്ടും വൈകിയേക്കും.