കൊച്ചി : കൊച്ചിയിൽ പാലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചതിന് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾക്കെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ചയാണ് ജൂത വംശജരായ രണ്ട് സ്ത്രീകൾ പോസ്റ്ററുകൾ നശിപ്പിച്ചതായി പരാതി ഉയർന്നത്. ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധ സൃഷ്ടിക്കുന്ന വിധത്തിലുള്ള പ്രവൃത്തികളുട പേരിലാണ് ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ടൂറിസ്റ്റ് വിസയിലെത്തിയ സ്ത്രീകൾ കീറിയിട്ടിരിക്കുന്ന പാലസ്തീൻ അനുകൂല പോസ്റ്ററുകൾക്കടുത്ത് നിൽക്കുന്നതായിരുന്നു ദൃശ്യങ്ങളിലുള്ളത്.
ഫോർട്ട് കൊച്ചിയിൽ ഇവർ താമസിക്കുന്ന ഹോം സ്റ്റേയിൽ പൊലീസിന്റെ നിരീക്ഷണത്തിലായിരിക്കും യുവതികൾ. ആവശ്യമെങ്കിൽ ഇവരെ കോടതിയിൽ ഹാജരാക്കുമെന്നും എ.സി.പി കെ.ആർ. മനോജ് അറിയിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓർഗനൈസേഷൻ (എസ്.ഐ.ഒ) പ്രവർത്തകരാണ് ഇവിടെ പോസ്റ്റർ ഉയർത്തിയിരുന്നത്. പോസ്റ്റർ നശിപ്പിച്ചതിനെതിരെ എസ്.ഐ.ഒ പ്രവർത്തകരാണ് പരാതി നൽകിയത്. സംഭവത്തിൽ യുവതികൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച അർദ്ധരാത്രിയും എസ്.ഐ.ഒ പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.