ന്യൂഡൽഹി: കോഴിക്കോട് ജില്ലയിൽ നിപ ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രസംഘം സംസ്ഥാനത്തെത്തും. സംസ്ഥാന സര്‍ക്കാരുമായി ഏകോപനത്തിനായി കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് രോഗ വിവരം സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറന്നു. 0495 2383100, 0495 2383101, 0495 2384100, 0495 2384101 എന്നീ നമ്പറുകളിൽ വിളിക്കാം.
വൈകീട്ട് ആറ് മണിക്ക് ആരോഗ്യമന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ചേരുന്നുണ്ട്. യോഗത്തിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നാണ് കരുതുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി സജ്ജീകരണങ്ങൾ വിലയിരുത്തിയതായി ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. 75 ബെഡുകളുള്ള ഐസലേഷൻ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രത്യേകമായും ഐസലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഐ.സി.യു, വെൻറിലേറ്റർ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. മരുതോങ്കര, തിരുവള്ളൂർ പ്രദേശവാസികളാണ് നിപ ബാധിച്ച് മരിച്ചത്. മരിച്ചതിൽ ഒരാൾക്ക് 49 വയസ്സും ഒരാൾക്ക് 40 വയസ്സുമാണ്. ഒരാൾ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയുമാണ് മരിച്ചത്.