നാദാപുരം : പരപ്പുപാറയിലെ വാടകവീട്ടിലും മറ്റുമായി 10 വയസ്സുകാരിയെ പലതവണ ലൈംഗിക അതിക്രമത്തിനു വിധേയയാക്കിയ കേസിൽ യുവതിക്ക് വിവിധ വകുപ്പുകൾ പ്രകാരം നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി 75 വർഷം തടവും 90,000 രൂപ പിഴയും വിധിച്ചു. പാലക്കാട് മണ്ണാർക്കാട് ചക്കിങ്ങൽ വസന്തയെയാണ് (സന്ധ്യ –42) ജഡ്ജി എം.ശുഹൈബ് ശിക്ഷിച്ചത്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വസന്തയ്ക്കെതിരായ കേസ്. പെൺകുട്ടിയെ മറ്റുള്ളവർക്ക് ലൈംഗികാതിക്രമത്തിന് ഒത്താശ ചെയ്തു കൊടുത്തതിനു വസന്തയ്ക്കെതിരെ ഇതേ കോടതിയിൽ 3 കേസുകളും നിലവിലുണ്ട്.
കുറ്റകൃത്യത്തെക്കുറിച്ചു വിവരം ഉണ്ടായിരുന്നിട്ടും മറച്ചുവച്ചതിന് കോട്ടയം ഏറ്റുമാനൂർ സ്വദേശി ചെറുമുകത്ത് ദാസിനെ (42) 6 മാസം തടവിനും കോടതി ശിക്ഷിച്ചു. കുറ്റ്യാടി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ടി.പി.ഫർഷാദാണ് കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.