തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ കഴിഞ്ഞദിവസം മരിച്ച അഞ്ചുതെങ്ങ് സ്വദേശിയ്ക്ക് പേവിഷബാധയേറ്റത് തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ. ഞായറാഴ്ച വൈകിട്ടാണ് സ്റ്റെഫിന വി പെരേര (49) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ മരണപ്പെട്ടത്.
ഞായറാഴ്ച മരണപ്പെട്ട സ്റ്റെഫിയുടെ മരണകാരണം ഇന്നലെ രാത്രിയാണ് വ്യക്തമായത്. സഹോദരന് കൂട്ടിരിക്കുന്നതിനായി ജൂൺ ഏഴിനാണ് സ്റ്റെഫി മെഡിക്കൽ കോളേജിൽ എത്തിയത്. ഒൻപതാം തീയതിയോടെ പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ നടന്ന അന്വേഷണത്തിലാണ് തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നായ ശരീരത്തിൽ മാന്തിയതായി സ്റ്റെഫിന ഡോക്ടർമാരോട് പറഞ്ഞത്. നായ മാന്തിയതിനുശേഷം സ്റ്റെഫിന ചികിത്സ തേടിയിരുന്നോ എന്നത് വ്യക്തമല്ല.
അതേസമയം, പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധയിൽ കൊല്ലത്ത് ഒരാൾ മരിച്ചു. കാട്ടുപൂച്ചയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കൊല്ലം നിലമേൽ സ്വദേശിയായ മുഹമ്മദ് റാഫി (48) ആണ് മരിച്ചത്. ടാപ്പിംഗ് തൊഴിലാളിയായ മുഹമ്മദ് റാഫിയുടെ മുഖത്ത് കഴിഞ്ഞ മാസം 22-നാണ് കാട്ടുപൂച്ചയുടെ കടിയേറ്റത്. പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ ഈ മാസം 12ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്കും മാറ്റി. എന്നാൽ 14-ന് മരണം സംഭവിക്കുകയായിരുന്നു.