കുവൈറ്റ് സിറ്റി: ദേശീയ ദിന അവധിയോട് അനുബന്ധിച്ച് കുവൈറ്റിൽ വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധനവ്. ഫ്ലൈറ്റുകൾ ബുക്ക് ചെയ്യാൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ തിരക്കാണ് അനുഭവപ്പെട്ടതെന്ന് ഏജൻസികൾ വ്യക്തമാക്കി. ഇത് പല സ്ഥലങ്ങളിലും ടിക്കറ്റ് നിരക്കിൽ 200 ശതമാനത്തിലധികം വർധനവിന് കാരണമായെന്നാണ് റിപ്പോർട്ട്.
ജി.സി.സി രാജ്യങ്ങൾ, തുർക്കി, ലണ്ടൻ, കെയ്റോ, ബെയ്റൂട്ട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾ അവധിക്കാലം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതെന്ന് ടൂറിസം മേഖലയിലെ വിദഗ്ധർ അറിയിച്ചു. പ്രാദേശികമായും അന്തർദ്ദേശീയമായും എല്ലാ വിമാനക്കമ്പനികളുടെയും ഫ്ലൈറ്റ് ടിക്കറ്റുകളുടെ വിലയിൽ വർധനവ് ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.
പുതിയ ലക്ഷ്യസ്ഥാനങ്ങൾ ചേർക്കുകയും വിമാനങ്ങൾ വർധിപ്പിക്കുകയും ചെയ്തതോടെ കുവൈറ്റ് എയർവേയ്സിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിച്ചതായി കുവൈറ്റ് എയർവേയ്സിലെ ഓപ്പറേഷണൽ ലൈൻസ് നെറ്റ്വർക്ക് പ്ലാനിംഗ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഷൊറോഖ് അൽ-അവദി പറഞ്ഞു. വിദഗ്ദരുടെ അഭിപ്രായത്തിൽ, ദേശീയ അവധിക്കാലത്ത് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകളുടെ എണ്ണം 90 ശതമാനത്തിലെത്തിയതിനാൽ നിരവധി സ്ഥലങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഗണ്യമായി ഉയർന്നു. അടുത്തിടെയുണ്ടായ ഭൂകമ്പത്തിന് ശേഷം ഇസ്താംബൂളിലേക്ക് പോകുന്നവരുടെ എണ്ണം കുറഞ്ഞുവെന്നും ടൂറിസം വിദഗ്ധർ പറഞ്ഞു.