കൊച്ചി: റോബിൻ ബസിനെ പിടിച്ചെടുക്കാതെ പ്രതിസന്ധിയുണ്ടാക്കാനുള്ള തന്ത്രം അണിയറയിൽ തയ്യാർ. സമയത്തിന് ഓടാത്ത ബസാണെന്ന് വരുത്താനാണ് നീക്കം. സംസ്ഥാനത്ത് പല ഭാഗത്ത് ബസ് തടഞ്ഞ് പരിശോധിക്കും. രേഖകൾ പരിശോധിച്ച ശേഷം വിട്ടയ്ക്കും. ഇങ്ങനെ ഓരോ സ്ഥലത്തും ബസിന് കുറേ സമയം കിടക്കേണ്ടി വരും. ഇത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകും. ഇതോടെ റോബിൻ ബസിലെ യാത്ര തീരാ ദുരിതമാണെന്ന തോന്നൽ യാത്രക്കർക്കുണ്ടാകും. ഇതോടെ യാത്രക്കാർക്ക് മടുക്കും. ആരും ബസിൽ കയറാതെയാകും. ഇതാണ് പുതിയ തന്ത്രം. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം നിരത്തിലിറങ്ങിയ റോബിൻ ബസിനെ വിടാതെ പിടികൂടി അധികൃതർ പരിശോധന നടത്തുന്നുണ്ട്. ഇന്ന് യാത്ര തുടങ്ങിയ ശേഷം രണ്ടു മണിക്കൂറിനിടെയിൽ രണ്ടിടത്ത് പരിശോധന നടന്നു. മൂവാറ്റുപുഴയിൽ വെച്ച് റോബിൻ ബസിനെ ആർടിഒ തടഞ്ഞു. മൂവാറ്റുപുഴ ആനിക്കാട് വച്ചാണ് ബസ് തടഞ്ഞത്. ബസ് പരിശോധിച്ച ശേഷം വിട്ട് നൽകി. ഇതോടെ യാത്രക്കാർ മുഷിഞ്ഞു. കോയമ്പത്തൂരിൽ പ്രതീക്ഷിച്ച സമയത്ത് ബസ് എത്താതയും വരും. ഇത് മടക്കയാത്രയെ പോലും ബാധിക്കും.
പെർമിറ്റ് ലംഘനത്തിന്റെ പേരിൽ മോട്ടോർ വാഹന വകുപ്പുമായി നിയമയുദ്ധത്തിലായിരുന്ന റോബിൻ ബസ് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് രാവിലെ വീണ്ടും സർവീസിനിറങ്ങിയത്. പത്തനംതിട്ടയിൽ നിന്ന് പുലർച്ചെ അഞ്ച് മണിക്കാണ് ബസ് യാത്ര ആരംഭിച്ചത്. എന്നാൽ, ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധന നടത്തി. യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം മോട്ടോർവാഹന വകുപ്പ് സർവീസ് തുടരാൻ അനുവദിച്ചു. ബുക്ക് ചെയ്യാത്ത യാത്രക്കാർ ആരും ബസിൽ ഇല്ലെന്നും ഉറപ്പാക്കി. ഇതേ ബസാണ് വീണ്ടും മൂവാറ്റുപഴയിൽ തടഞ്ഞത്. ബസിന്റെ യാത്ര വൈകിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ബിസിലെ പരിശോധന പൂർത്തിയാക്കിയ ശേഷം കോയമ്പത്തൂരേക്കുള്ള യാത്ര തുടരാൻ അനുവദിക്കുന്നതാണ് ഇപ്പോഴത്തെ രീതി. പതിവു പരിശോധനയാണ് നടത്തിയത് എന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ വിശദീകരിച്ചത്. ‘കോടതിയുടെ കൈയിലിരിക്കുന്ന കാര്യമാണ്. ഞാനഭിപ്രായമൊന്നും പറയുന്നില്ല. പരിശോധന പതിവു ചെക്കിങ്ങിന്റെ ഭാഗമാണ്.’- എന്നായിരുന്നു ഉദ്യോഗസ്ഥന്റെ പ്രതികരണം. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരോട് രോഷത്തോടെയാണ് നാട്ടുകാരും യാത്രക്കാരും പ്രതികരിച്ചത്. ‘ഇത് ഓവർ ഷോയാണ്. ഇതിലൂടെ ഒരുപാട് വണ്ടികൾ പോകുന്നുണ്ട്. അതിലൊന്നും നിയമലംഘനമില്ലേ. ഈ പാവം പിടിച്ചവനെ ഇങ്ങനെ ദ്രോഹിക്കുന്നത് ശരിയായ നടപടിയല്ല’ – എന്നാണ് ഒരാൾ പ്രതികരിച്ചത്.
പതിവ് പരിശോധന ഏതു ബസിലും എപ്പോഴും നടത്താൻ മോട്ടോർ വാഹന വകുപ്പിന് അധികാരമുണ്ട്. ഈ അധികാരമാണ് ഈ ബസിനെ ഷെഡിലെത്തിക്കാൻ അധികൃതർ നടത്തുന്നത്. നിയമലംഘനം കണ്ടാൽ കർശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. ഈ നിലപാട് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജിയിൽ അടുത്ത മാസം അന്തിമ വിധി പറയും. അതുവരെ ഈ പ്രതിസന്ധി റോബിൻ ബസിന് തുടരും.
നിയമലംഘനത്തിന് 82000 രൂപ പിഴ ഒടുക്കിയതിന് പിന്നാലെയാണ് ബസ് വിട്ടുനൽകാൻ പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഉത്തരവിട്ടത്. ഇത് മോട്ടോർവാഹന വകുപ്പിന് നാണക്കേടായി. ഈ സാഹചര്യത്തിലാണ് യാത്ര അനുവദിച്ചു കൊണ്ട് ബുദ്ധിമുട്ടിപ്പിക്കാനുള്ള പുതിയ തീരുമാനം.