കാസർകോട്: ചൊക്ലി ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണവുമായി ബന്ധപ്പെട്ട് സ്ഥലംമാറ്റ നടപടികളെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സ്ഥലംമാറ്റത്തെ തുടർന്നുണ്ടായ മാനസിക വിഷമമാണ് ദീപ ലേഖയുടെ മരണത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരെ സ്ഥലം മാറ്റുമ്പോൾ മാനുഷിക പരിഗണന നൽകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
രാവിലെ പത്തുമണിയോടെ പഞ്ചായത്ത് ഓഫീസിൽവെച്ചാണ് ദീപ ലേഖ കുഴഞ്ഞുവീണത്. ചൊക്ലിയിൽനിന്ന് പിണറായിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് ദീപ ലേഖ കടുത്ത മനോവിഷമത്തിലായിരുന്നുവെന്നാണ് സഹപ്രവർത്തകർ പറയുന്നത്.
അമ്പത്തൊന്നുകാരിയായ ദീപ ലേഖ കഴിഞ്ഞ ഫെബ്രുവരിയിലാണ് ചൊക്ലി പഞ്ചായത്തിൽ ജോലിയിൽ പ്രവേശിച്ചത്. വാഹനാപകടത്തെത്തുടർന്ന് കഴിഞ്ഞ നാലുമാസമായി ചികിത്സയിലായിരുന്നു.
എൻജിഒ യൂണിയൻ അംഗമായ ദീപയെ രണ്ടാഴ്ച മുമ്പ് ചൊക്ലിയിൽനിന്ന് മട്ടന്നൂർ നഗരസഭയിലേക്ക് സ്ഥലം മാറ്റി ഉത്തരവിറക്കിയിരുന്നു. അപകടത്തെത്തുടർന്നുള്ള ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി അവർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകി. ഇതിനുപിന്നാലെയാണ് ചൊക്ലിയിൽനിന്ന് 16 കിലോമീറ്റർ അകലെയുള്ള പിണറായിയിലേക്ക് മാറ്റിക്കൊണ്ട് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്.
സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട മാനസിക വിഷമമാണ് ദീപ ലേഖയുടെ മരണത്തിന് കാരണമെന്ന ആരോപണവുമായി സിപിഎമ്മും രംഗത്തെത്തിയിട്ടുണ്ട്.

