പെരിന്തല്‍മണ്ണ: അഗളി സ്വദേശിയായ പ്രവാസി അബ്ദുല്‍ ജലീൽ കൊലക്കേസിൽ മുഖ്യപ്രതി യഹിയയുടെ അറസ്റ്റ് രേഖപ്പെടുത്തി. പൂന്താനത്തിൽ ആളൊഴിഞ്ഞ സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്നു യഹിയ.
ജിദ്ദയിൽ നിന്നും ജലീലിൻ്റെ കൈവശം ഒരു കിലോയോളം സ്വർണം കൊടുത്തയച്ചിരുന്നു. ഇത് കണ്ടെത്താൻ വേണ്ടി ആയിരുന്നു മർദ്ദനം. സ്വർണം എവിടെ എന്ന് പറയും വരെ ജലീലിനെ മർദിക്കാൻ യഹിയ നിർദേശം നൽകി എന്ന് പോലീസ് പറഞ്ഞു.
മർദ്ദനത്തെ തുടർന്ന് മൃതപ്രായനായ ജലീലിനെ ആശുപത്രിയിൽ എത്തിച്ച് യഹിയ ഒളിവിൽ പോകുക ആയിരുന്നു. കേസിലെ 4 പ്രതികൾ വിദേശത്തേക്ക് കടന്നതായി പോലീസ് അറിയിച്ചു.
ഇവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ ആണ്. ഇവർക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. യഹിയയുടെ അറസ്റ്റോടെ കേസിൽ പിടിയിൽ ആയവരുടെ എണ്ണം 9 ആയി. ജലീലിൻ്റെ മൊബൈല്‍ ഫോണും ലഗ്ഗേജും ഇത് വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.