മനാമ: ബഹ്റൈനിൽ വരാന്ത്യ അവധിദിനങ്ങളിൽ മാറ്റം വരുത്താൻ പാർലമെൻറിൽ എംപിമാർ ശുപാർശ ചെയ്തു. ബഹ്റൈനിൽ വെള്ളി ശനി ദിവസങ്ങളിലാണ് പൊതുമേഖലകളിൽ ഈ അവധി ലഭിക്കുന്നത്. ഇതിനൊരു മാറ്റം വരുത്തി വാരാന്ത്യം ശനി-ഞായർ ദിവസങ്ങളിലേക്ക് മാറ്റാനാണ് എംപിമാർ നിർദ്ദേശിച്ചിരിക്കുന്നത്. ആഗോള വിപണികളുമായി അതിന്റെ സമ്പദ്വ്യവസ്ഥയെ മികച്ച രീതിയിൽ വിന്യസിക്കാൻ ഈ മാറ്റം സഹായകമാകും. ശനി-ഞായർ വാരാന്ത്യം പിന്തുടരുന്ന രാജ്യങ്ങളുമായുള്ള വ്യാപാര, സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുഗമമാക്കാനും ഇത് സഹായകമാകുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു.
അലി അൽ നുഐമിയുടെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരാണ് നിർദേശം മുന്നോട്ടുവച്ചത്. ഇത് പ്രകാരം തിങ്കൾ മുതൽ വ്യാഴം വരേയും വെള്ളിയാഴ്ചകളിൽ പകുതി ദിനവും പ്രവൃത്തിക്കുവാനും ശനി, ഞായർ ദിവസങ്ങൾ പൂർണ അവധിയാക്കി മാറ്റാനുമാണ് എംപിമാർ നിർദേശിച്ചിരിക്കുന്നത്. ഈ ഒരു നിർദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം റിവ്യൂ കമ്മിറ്റിയുടെ മുന്നിലേക്ക് നൽകിയിരിക്കുകയാണ്. 2022 മുതൽ യു.എ.ഇയിലും ഈ ഒരു രീതി സ്വീകരിച്ചിട്ടുണ്ട്. ഇന്തോനേഷ്യ, മൊറോക്കോ തുടങ്ങിയ പല രാജ്യങ്ങളിലും ഈ രീതി പിന്തുടരുന്നു.