കോട്ടയം: കലോത്സവ ഭക്ഷണ വിവാദത്തിനിടെ പഴയിടം മോഹനൻ നമ്പൂതിരിയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വി.എൻ.വാസവൻ. മനുഷ്യ നന്മയും ധാർമ്മികതയും ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് പഴയിടമെന്നും സർക്കാർ അദ്ദേഹത്തോടൊപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് അദ്ദേഹം നല്ല മനസ്സോടെ ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സന്ദർശനത്തിന് ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എമ്മിന്റെ ഗൃഹസന്ദർശനത്തിന്റെ ഭാഗമായാണ് മന്ത്രി പഴയിടത്തിൻ്റെ വീട്ടിലെത്തിയത്.
‘ഓണം, വിഷു, ഈസ്റ്റർ എന്നിവയ്ക്കെല്ലാം നല്ല പായസം ഉണ്ടാക്കി തന്നിട്ടുണ്ട്. മഹാമാരിക്കാലത്ത് നാട്ടിലെ പാവപ്പെട്ട രോഗികളെ സഹായിക്കാൻ ഞങ്ങളോടൊപ്പം നിന്ന തിരുമേനിയെ എങ്ങനെ മറക്കാനാകും. ഏതെങ്കിലും വിധത്തിൽ അത് മറന്നുപോയാൽ അത് അധാർമികതയാകും. നിരവധി സന്ദർഭങ്ങളിൽ ഞങ്ങൾ അഭ്യർഥിച്ചിട്ട് പാവപ്പെട്ടവർക്ക് സഹായം നൽകുകയും കല്യാണങ്ങൾ നടത്തുകയും ഒക്കെ ചെയ്തിട്ടുണ്ട്. അത്രയും നന്മ നിറഞ്ഞതാണ് അദ്ദേഹത്തിൻ്റെ മനസ്സ്,’ മന്ത്രി പറഞ്ഞു.
സർക്കാരുമായോ വിദ്യാഭ്യാസ വകുപ്പുമായോ അദ്ദേഹത്തിന് തർക്കമില്ല. ആരെക്കുറിച്ചും പരദൂഷണം പറയാനോ വഴക്കിടാനോ പോകില്ല. കലോത്സവത്തിലേക്ക് മടങ്ങി വരുന്നതിനെക്കുറിച്ച് അദ്ദേഹം നല്ല മനസ്സോടെ ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വാസവൻ പറഞ്ഞു.