തിരുവനന്തപുരം: സ്വകാര്യ വ്യക്തിയുടെ ആഢംബര വാഹനം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ.എം. ഷാജി രംഗത്ത്. റേഞ്ച് റോവർ കാർ ഉപയോഗിച്ചതും പിന്നീട് തിരിച്ചേൽപ്പിച്ചതുമാണ് ഇപ്പോൾ വാർത്തയായതെന്നും, നാടിനെ ബാധിക്കുന്ന പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യേണ്ട സമയത്ത് മാധ്യമങ്ങൾ ഇത്തരം കാര്യങ്ങളിലേക്കാണോ ശ്രദ്ധ ചെലുത്തേണ്ടതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
വിവാദമായ വാഹനം താൻ മന്ത്രി ആയതിന് ശേഷം മാത്രം ഉപയോഗിക്കാൻ തുടങ്ങിയതല്ലെന്ന് ഷാജി വ്യക്തമാക്കി. വർഷങ്ങളായി ഇടയ്ക്കിടെ ഉപയോഗിച്ചിരുന്ന വാഹനമാണിതെന്നും, താൻ അധികാര സ്ഥാനത്ത് ഇല്ലാതിരുന്ന കാലത്തും പലവട്ടം ഈ വാഹനം ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങൾ പാലിച്ച് സുഹൃത്തുക്കളുടെ വാഹനം ഉപയോഗിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നാണ് തന്റെ നിലപാട്. നിയമപരമായ പ്രശ്നങ്ങളുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ആവശ്യമായ അനുമതികൾ വാങ്ങിയാണ് വാഹനം ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
സൗഹൃദങ്ങളുടെ പേരിൽ ഭരണ സംവിധാനത്തിൽ നിന്ന് ആരെങ്കിലും അവിഹിതമായി നേട്ടം നേടുന്നുണ്ടോ എന്ന് മാധ്യമങ്ങളും പൊതുസമൂഹവും പരിശോധിക്കണമെന്നും ഷാജി പറഞ്ഞു. അത്തരമൊരു കാര്യം കണ്ടെത്തിയാൽ തുറന്ന് പറയണം. താൻ തന്നെ സൗഹൃദങ്ങൾക്ക് വേണ്ടി അവിഹിതമായി എന്തെങ്കിലും ചെയ്യുന്നത് കണ്ടാൽ ഒരു ദയയും കാണിക്കരുത്, തന്നെ പൊളിച്ചടുക്കണമെന്നും അദ്ദേഹം കുറിച്ചു.
സി.പി.എം സൈബർ പ്രവർത്തകരെയും രാഷ്ട്രീയ എതിരാളികളെയും വിമർശിച്ച ഷാജി, ആരെയും പേടിച്ചിട്ടില്ലെന്നും ഇനി പേടിക്കാനുമില്ലെന്നും പറഞ്ഞു. നിയമപരമായി നിരത്തിലിറക്കാൻ അർഹതയുള്ള ഏത് വാഹനത്തിലും താൻ സഞ്ചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ രാവിലെ 11.30ന് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ടെന്നും കെ.എം. ഷാജി ഫെയ്സ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

