അമ്പലപ്പുഴ: രണ്ട് മക്കളും രോഗിയായ ഭാര്യയുമുള്ള മോനിച്ചൻറെ വയലോരത്തെ ചിറ പോലുള്ള ഭാഗത്ത് പണി തീരാതെ ശോചനീയാവസ്ഥയിലുള്ള വീട് ശ്രദ്ധയിൽപ്പെട്ട മന്ത്രി ജി. സുധാകരൻ ഈ വിവരം സുഹൃത്തും നിരാലംബരായ കുടുംബങ്ങൾക്ക് ആശ്വാസകരമേകി വരുന്ന ബഹ്റൈൻ പ്രവാസിയും വ്യവസായിയും, ഭാരതസർക്കാർ പ്രവാസികൾക്ക് നൽകുന്ന പരമോന്നത പുരസ്കാരമായ “പ്രവാസി ഭാരതീയ സമ്മാൻ” അവാർഡ് ഈ വർഷം നേടിയ കെ ബാബുരാജനെ അറിയിച്ചു.
ഗൾഫിൽ അറിയപ്പെടുന്ന ജിയോ ടെക്നിക്കൽ കൺസൽട്ടന്റും സാങ്കേതിക വിദഗ്ധനും സംരംഭകനുമായ അദ്ദേഹം നിരവധി മലയാളികൾക്കു തൊഴിലും, വീടില്ലാത്ത ആളുകൾക്ക് വീടും, വിദ്യാർഥികൾക്കു പഠന സഹായവും നൽകുന്നതിൽ ശ്രദ്ധാലുവുമാണ്. വെള്ളപ്പൊക്കത്തിലും, കോവിഡ് കാലത്തും, നിരാലംബർക്കു വിവിധ തരത്തിലുള്ള സഹായം എത്തിച്ച അദ്ദേഹം നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നിശബ്ദമായി ചെയ്തു വരവെയാണ് മോനിച്ചൻ്റെ ദുരിതാവസ്ഥയുടെ വിവരം മന്ത്രി അദ്ദേഹത്തെ അറിയിച്ചത്.
വൈകാതെ തന്നെ മോനിച്ചൻ്റെ വീടിൻ്റെ നിർമ്മാണത്തിനാവശ്യമായ സാമ്പത്തിക സഹായം അദ്ദേഹം നൽകി. ത്വരിതഗതിയിൽ തന്നെ മണ്ഡലത്തിലെ എം.എൽ.എ എന്ന നിലയിൽ കൂടി നേരിട്ട് ഇടപെട്ട് മോനിച്ചൻ്റെ നാലംഗ കുടുംബത്തിൻ്റെ വീട് പൂർത്തിയാക്കി. കഴിഞ്ഞ ദിവസം വീടിൻ്റെ താക്കോൽ കുടുംബത്തിന് കൈമാറി. അമ്പലപ്പുഴ മണ്ഡലത്തിൽ പുന്നപ്ര പഞ്ചായത്തിൽ മാത്രം മന്ത്രിയുടെ അഭ്യർത്ഥന
യുടെ അടിസ്ഥാനത്തിൽ ബാബുരാജ് നിർമ്മിച്ചു നൽകിയ നാലാമത്തെ വീടാണ് മോനിച്ചൻ്റെത്. എങ്കിലും തൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിന് യാതൊരു പ്രചരണവും ആഗ്രഹിക്കാത്ത ബാബുരാജിന് ഹൃദയം നിറഞ്ഞ സന്തോഷവും സ്നേഹവും മന്ത്രി ജി.സുധാകരൻ അറിയിച്ചു.
“അവനവൻ എന്ന സ്വാർത്ഥ വട്ടത്തിൽ നിന്നും അപരൻ്റെ നന്മയ്ക്ക് വേണ്ടി ചിന്തി ക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നിടത്താണ് സംസ്കാരം പൂവിടുന്നത്. കേവല ധന സമ്പാദനത്തിനപ്പുറം മനുഷ്യനെ അനാഥത്വത്തിൻ്റെ അരക്ഷിതാവസ്ഥയിൽ നിന്നും അടച്ചുറപ്പിൻ്റെ സുരക്ഷിതത്വത്തിലേയ്ക്ക് കൈപിടിച്ചുയർത്തിയ പ്രിയ സുഹൃത്ത് ശ്രീ കെ ബാബുരാജിനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു” എന്ന് മന്ത്രി ജി.സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.