കൊച്ചി: ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. യാത്രക്കാര്‍ക്ക് യാത്രാസൗകര്യമൊരുക്കാന്‍ സാധ്യമായ വിധത്തില്‍ പരമാവധി വിമാനസര്‍വീസുകള്‍ നടത്തുമെന്നും വിമാനക്കമ്പനി അറിയിച്ചു. യാത്രക്കാര്‍ക്ക് അസൗകര്യത്തിനിടയാക്കിയ ജീവനക്കാര്‍ക്കെതിരേ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രസ്താവനയില്‍ വ്യക്തമാക്കി.
ഈ അപ്രതീക്ഷിത സാഹചര്യം മൂലം ഞങ്ങളുടെ അതിഥികൾക്കുണ്ടായ അസൗകര്യം ലഘൂകരിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ് സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് ( വ്യാഴാഴ്ച-9.5.2024) 283 വിമാനസർവീസുകൾ നടത്തും. സാധ്യമായ എല്ലാ മാർഗങ്ങളും ഞങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. 20 റൂട്ടുകളിൽ എയര്‍ ഇന്ത്യയും സര്‍വീസ് നടത്തും.
എങ്കിലും ഇന്നത്തെ 85 ഫ്ലൈറ്റുകൾ റദ്ദാക്കിയ സാഹചര്യത്തിൽ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് വിമാനം റദ്ദാക്കിയിട്ടുണ്ടോ എന്ന കാര്യം ടിക്കറ്റ് ബുക്ക് ചെയ്തവര്‍ പരിശോധിച്ച് ഉറപ്പാക്കണം. ഫ്ലൈറ്റ് റദ്ദാക്കുകയോ 3 മണിക്കൂറിൽ കൂടുതൽ വൈകുകയോ ചെയ്യുന്നപക്ഷം +91 6360012345 എന്ന വാട്സ്ആപ്പ് നമ്പറിലോ airindiaexpress.com എന്ന മെയിൽ ഐഡിയിലോ യാതൊരു ഫീസും കൂടാതെ പൂർണമായ റീഫണ്ട് അല്ലെങ്കിൽ പിന്നീടുള്ള തീയതിയിലേക്ക് റീഷെഡ്യൂൾ തിരഞ്ഞെടുക്കാം.
ചില വ്യക്തികളുടെ പ്രവർത്തനങ്ങൾ ഞങ്ങളുടെ ആയിരക്കണക്കിന് അതിഥികൾക്ക് ഗുരുതരമായ അസൗകര്യം സൃഷ്ടിച്ചതിനാൽ കമ്പനി അവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുന്നതാണ്.