മുംബൈ: മാലദ്വീപിലേക്ക് ബുക്ക് ചെയ്ത യാത്രകൾ റദ്ദാക്കിയ ട്രാവൽ ഏജൻസിയായ ഈസി ട്രിപ്പ് പ്ലാനേഴ്സിന്റെ ഓഹരികൾക്ക് വൻ കുതിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിനു പിന്നാലെയാണ് മാലദ്വീപിലേക്കുള്ള യാത്രകൾ റദ്ദു ചെയ്തതായി ഈസി ട്രിപ്പ് പ്ലാനേഴ്സ് പ്രമോട്ടർ നിശാന്ത് പിറ്റി അറിയിച്ചത്. ഇതോടെ വിപണിയിൽ ഏജൻസിയുടെ ഓഹരികളുടെ മൂല്യം ആറു ശതമാനം വരെ ഉയർന്നു.
തിങ്കളാഴ്ച ഈസി ട്രിപ്പ് പ്ലാനേഴ്സ് ഓഹരികൾ 5.96 ശതമാനം ഉയർന്ന് സെൻസെക്സിൽ 43.90 രൂപയിലെത്തി. ഈസി ട്രിപ്പ് പ്ലാനേഴ്സ് ജനുവരി 5ന് ‘ഈസി ട്രിപ്പ് ഇൻഷുറൻസ് ബ്രോക്കർ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിൽ ഒരു ഉപകമ്പനി പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ പ്രമോട്ടർ നിശാന്ത് പിറ്റി ആണ് ഉപകമ്പനിയുടെ ഡയറക്ടർ.
In solidarity with our nation, @EaseMyTrip has suspended all Maldives flight bookings ✈️ #TravelUpdate #SupportingNation #LakshadweepTourism #ExploreIndianlslands #Lakshadweep#ExploreIndianIslands @kishanreddybjp @JM_Scindia @PMOIndia @tourismgoi @narendramodi @incredibleindia https://t.co/wIyWGzyAZY
— Nishant Pitti (@nishantpitti) January 7, 2024
സെപ്റ്റംബർ 30 വരെ ഈസി ട്രിപ്പ് പ്ലാനേഴ്സിൽ നിശാന്തിന് 28.67 ശതമാനം ഓഹരിയുണ്ടായിരുന്നു, ഈസി ട്രിപ്പ് പ്ലാനേഴ്സിന്റെ ഓഹരികൾ ഒരു വർഷത്തിനിടെ 18.46 ശതമാനം ഇടിയുകയും കഴിഞ്ഞ ആറ് മാസത്തിനിടെ മാറ്റമില്ലാതെ തുടരുകയുമായിരുന്നു. അതിനിടെയാണ് മാലദ്വീപ് വിവാദം കമ്പനിക്ക് നേട്ടമാകുന്നത്. ലക്ഷദ്വീപ് യാത്രയ്ക്ക് വൻ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.